ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്കോർ നേടിയിട്ടും പരാജയപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിലിരുന്ന് വിങ്ങുന്ന മനസ്സോടെ കളി നോക്കിനിന്ന രോഹിത് ശർമ്മയുടെ ദൃശ്യങ്ങൾ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു. വിജയമുറപ്പിച്ച കളി കൈവിട്ടുപോയപ്പോൾ നിസ്സഹായനായി നോക്കിനിൽക്കാനേ മുംബൈയുടെ മുൻ നായകന് സാധിച്ചുള്ളൂ.
യാൻ റിക്കൽട്ടന്റെ തകർപ്പൻ കന്നി സെഞ്ച്വറിയുടെ കരുത്തിൽ 243 റൺസ് എന്ന ഹിമാലയൻ സ്കോർ പടുത്തുയർത്തിയിട്ടും പരാജയപ്പെട്ടത് രോഹിത്തിനെപ്പോലും ഞെട്ടിച്ചു. ജയമുറപ്പിച്ച നിലയിൽ നിന്നും മത്സരം കൈവിട്ടുപോയപ്പോൾ നിരാശയും വിഷമവും കലർന്ന രോഹിത്തിന്റെ മുഖം ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
മുംബൈയുടെ ബാറ്റിംഗ് നിര കളം നിറഞ്ഞാടി റിക്കൽട്ടനിലൂടെ 243 റൺസ് നേടിയെങ്കിലും, ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് മുംബൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. പവർപ്ലേയിൽ തന്നെ 92 റൺസാണ് മുംബൈ വഴങ്ങിയത്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും അടിവാങ്ങിക്കൂട്ടുന്നത് നോക്കിനിൽക്കാനേ രോഹിത്തിന് സാധിച്ചുള്ളൂ. കളി കൈവിട്ടുപോകുന്നത് കണ്ട് ഡ্রেസിങ് റൂമിലിരുന്ന മുൻ നായകൻ രോഹിത് ശർമ്മയുടെ സ്തബ്ധനായുള്ള ഇരിപ്പ് മുംബൈയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയുടെ നേർചിത്രമായി മാറി.
ടീമിന് വേണ്ടി തങ്ങൾ വിഭാവനം ചെയ്ത രീതിയിൽ കളിക്കാൻ സാധിക്കുന്നില്ലെന്ന് നായകൻ ഹാർദിക് പാണ്ഡ്യ മത്സരശേഷം തുറന്നുപറഞ്ഞു. ടീമിലെ ബൗളിംഗ് ഓപ്ഷനുകൾ കുറവാണെങ്കിലും അതിന്റെ പേരിൽ ബൗളർമാരെ താൻ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റ് മാത്രമുള്ള മുംബൈ പത്താം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.










