വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. മുംബൈ ഉയർത്തിയ 244 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി ട്രാവിസ് ഹെഡ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കളി മാറ്റിയത്. എന്നാൽ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഹെഡിനെ പുറത്താക്കാൻ ലഭിച്ച അവസരം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പാഴാക്കിയിരുന്നു.
ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു നാടകീയ നിമിഷങ്ങൾ. ട്രെന്റ് ബോൾട്ട് എറിഞ്ഞ പന്ത് ട്രാവിസ് ഹെഡിന്റെ ബാറ്റിന്റെ അരികിൽ തട്ടി വിക്കറ്റ് കീപ്പർ റയാൻ റിക്കൽട്ടന്റെ കൈകളിൽ എത്തിയെങ്കിലും ആരും അപ്പീൽ ചെയ്തില്ല. ആരും സമ്മർദ്ദം ചെലുത്തതിനാൽ തന്നെ. നായകൻ ഹാർദിക് പാണ്ഡ്യ ഡിആർഎസ് എടുക്കാൻ തയ്യാറായില്ല. എന്നാൽ പിന്നീട് വന്ന റീപ്ലേകളിൽ പന്ത് ബാറ്റിന്റെ അരികിൽ തട്ടിയിരുന്നു എന്ന് വ്യക്തമായി. അന്ന് രക്ഷപ്പെട്ട ഹെഡ് പിന്നീട് 30 പന്തിൽ നിന്ന് 76 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്. നാല് ഫോറുകളും എട്ട് സിക്സറുകളും ആ ഇന്നിംഗ്‌സിൽ ഉൾപ്പെട്ടിരുന്നു.
244 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ വിജയം കണ്ടു. ഹെഡിന് പുറമെ അഭിഷേക് ശർമ്മ (45), ഹെൻറിച്ച് ക്ലാസൻ (പുറത്താകാതെ 30 പന്തിൽ 65) എന്നിവരും തകർത്തടിച്ചു. നിതീഷ് കുമാർ റെഡ്ഡി (21), സലിൽ അറോറ (പുറത്താകാതെ 30) എന്നിവരും വിജയത്തിൽ പങ്കുചേർന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി റയാൻ റിക്കൽട്ടൻ 55 പന്തിൽ നിന്ന് പുറത്താകാതെ 123 റൺസ് നേടിയിരുന്നു. വിൽ ജാക്സ് (46), ഹാർദിക് പാണ്ഡ്യ (31) എന്നിവരും റൺസ് കണ്ടെത്തി. സീസണിലുടനീളം മോശം പ്രകടനം തുടരുന്ന മുംബൈ ടീമിനും നായകൻ ഹാർദിക് പാണ്ഡ്യയ്ക്കുമെതിരെ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.










