ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന്റെ ദയനീയ പ്രകടനത്തിനൊപ്പം ടീമിനെ ആശങ്കയിലാഴ്ത്തുന്നത് സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. സീസണിൽ എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ബുംറയ്ക്ക് നേടാനായത്. 180 പന്തുകൾ എറിഞ്ഞ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 90 ആണ്. 2015-ന് ശേഷം ആദ്യമായാണ് ബുംറയുടെ ഇക്കോണമി റേറ്റ് എട്ടിന് മുകളിലേക്ക് (8.80) ഉയരുന്നത്.
സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് ബുംറയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചു. “ഒരു താരം മോശം ഫോമിലാകുമ്പോൾ അതിന്റെ കാരണങ്ങൾ നമ്മൾ തിരയാറുണ്ട്. ജസ്പ്രീത് ബുംറയുടെ കാര്യത്തിലും മാറ്റമില്ല. വർഷങ്ങളായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിനും തെറ്റുകൾ സംഭവിക്കാം, മോശം ദിവസങ്ങളോ സീസണുകളോ ഉണ്ടാകാം,” പൊള്ളാർഡ് പറഞ്ഞു.
ബുംറ നിലവിൽ തന്റെ ഉയർന്ന നിലവാരത്തിനൊത്ത് ഉയർന്നിട്ടില്ലെന്ന് സമ്മതിക്കുമ്പോഴും, അദ്ദേഹം ഇപ്പോഴും മുംബൈയുടെയും ഇന്ത്യയുടെയും ഒന്നാം നമ്പർ ബൗളറാണെന്ന കാര്യം മറക്കരുതെന്ന് പൊള്ളാർഡ് ഓർമ്മിപ്പിച്ചു. എട്ട് മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും കൈവിട്ടിട്ടില്ല. ഒരു ടീമെന്ന നിലയിൽ ഒത്തൊരുമിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ മുംബൈയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പൊള്ളാർഡ് തുറന്നുപറഞ്ഞു
“ഞങ്ങൾ മത്സരങ്ങൾ തോറ്റിട്ടുണ്ടാകാം, പക്ഷേ തോൽവി സമ്മതിച്ചിട്ടില്ല. ഗണിതശാസ്ത്രപരമായി ഞങ്ങൾ ഇപ്പോഴും ടൂർണമെന്റിലുണ്ട്. ബാക്കിയുള്ള ആറ് മത്സരങ്ങളിലും വിജയിച്ചാൽ 16 പോയിന്റോടെ മുന്നേറാൻ ഞങ്ങൾക്ക് സാധിക്കും,” അദ്ദേഹം വ്യക്തമാക്കി. ടീം അംഗങ്ങൾ പോരാടാൻ സന്നദ്ധരാണെന്നും എവിടെയാണ് പിഴവുകൾ സംഭവിക്കുന്നതെന്ന് പരിശോധിച്ച് ശക്തമായി തിരിച്ചുവരാനാണ് ശ്രമിക്കുന്നതെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു










