ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കെ. ശ്രീകാന്ത്. ട്രാവിസ് ഹെഡിനെ പുറത്താക്കാൻ ലഭിച്ച അവസരങ്ങൾ പാഴാക്കിയ മുംബൈയുടെ സമീപനത്തെ അദ്ദേഹം പരിഹസിച്ചു. 244 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെതിരെ പവർപ്ലേയിൽ തന്നെ മുംബൈ തോൽവി സമ്മതിച്ചെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
244 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെതിരെ പവർപ്ലേയിൽ തന്നെ മുംബൈ തോൽവി സമ്മതിച്ചെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മത്സരത്തിൽ ട്രാവിസ് ഹെഡിന് ലഭിച്ച ആനുകൂല്യങ്ങളാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. ട്രാവിസ് ഹെഡിനെ മൂന്ന് തവണയാണ് മുംബൈ ഫീൽഡർമാർ കൈവിട്ടതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ചെറിയ ഗ്രൗണ്ടായിട്ടും ബൗണ്ടറി ലൈനിൽ നിന്ന് മുന്നിലേക്ക് ഓടിക്കയറിയ നമൻ ധീറിന്റെ ഫീൽഡിംഗ് പിഴവിനെ അദ്ദേഹം വിമർശിച്ചു.
വിക്കറ്റിന് പിന്നിൽ വ്യക്തമായ എഡ്ജ് ഉണ്ടായിട്ടും അപ്പീൽ ചെയ്യാതിരുന്ന മുംബൈ താരങ്ങളോട്, “നിങ്ങൾ ഫെയർ പ്ലേ അവാർഡിന് വേണ്ടിയാണോ കളിക്കുന്നത്?” എന്ന് അദ്ദേഹം പരിഹസിച്ചു. ആ ക്യാച്ചുകൾ എടുത്തിരുന്നെങ്കിൽ മത്സരം അവിടെ തീരുമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ട്രെന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും അടങ്ങുന്ന ബൗളിംഗ് നിര പവർപ്ലേയിൽ 92 റൺസും, ഓപ്പണിംഗ് പാർട്ണർഷിപ്പിൽ 129 റൺസും വിട്ടുനൽകിയത് അംഗീകരിക്കാനാവില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. അഭിഷേക് ശർമ്മ (45) നൽകിയ വേഗതയും ട്രാവിസ് ഹെഡിന്റെ (76) മികച്ച ഇന്നിംഗ്‌സും മുംബൈയെ മത്സരത്തിന് പുറത്താക്കി. പിന്നീട് ഹെൻറിച്ച് ക്ലാസൻ (65*) കൂടി തകർത്തടിച്ചതോടെ ഹൈദരാബാദ് അനായാസം വിജയിച്ചു.
ആദ്യ ഓവറിൽ 20 റൺസ് വഴങ്ങിയ അശ്വനി കുമാറിന് വീണ്ടും ഓവർ നൽകിയതിനെയും, വിക്കറ്റുകൾ വീണ സമയത്ത് വിൽ ജാക്സിനെ പന്തേൽപ്പിക്കാതിരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഈ തോൽവിയോടെ എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പരാജയങ്ങളുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.










