ഐപിഎൽ 2026-ൽ സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനെയും നായകൻ ഹാർദിക് പാണ്ഡ്യയെയും പരിഹസിച്ച് മുൻ താരം മുരളി കാർത്തിക്. കൂറ്റൻ സ്കോർ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട മുംബൈ, ഇംപാക്ട് സബ്ബായി കൊണ്ടുവന്ന ഷാർദുൽ താക്കൂർ എന്ന ഓപ്ഷനെ പൂർണ്ണമായും വിസ്മരിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.
ബൗളിംഗ് കരുത്ത് കൂട്ടാനായി ഷാർദുൽ ടാക്കൂറിനെ ഇംപാക്ട് സബ്ബായി മുംബൈ കളത്തിലിറക്കിയെങ്കിലും താരത്തിന് ഒരു ഓവർ പോലും പന്തെറിയാൻ പാണ്ഡ്യ അവസരം നൽകിയില്ല. ഇതോടെ മുംബൈയുടെ ബൗളിംഗ് ഓപ്ഷനുകൾ പരിമിതപ്പെടുകയും ഹൈദരാബാദ് ബാറ്റർമാർ അത് മുതലെടുക്കുകയും ചെയ്തു. ക്രിക്ബസിനോട് സംസാരിക്കവെ മുരളി കാർത്തിക് മുംബൈ നായകനെയും ടീം മാനേജ്‌മെന്റിനെയും പരിഹസിച്ചു:
“എന്തിനാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരുപക്ഷേ അവർ അദ്ദേഹത്തെക്കുറിച്ച് മറന്നുപോയിരിക്കാം. ഇതിന് ഉത്തരം നൽകാൻ ദൈവത്തിനോ അല്ലെങ്കിൽ ഹാർദിക് പാണ്ഡ്യയ്ക്കോ മാത്രമേ സാധിക്കൂ,” കാർത്തിക് പറഞ്ഞു. വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള ഷാർദുലിനെപ്പോലൊരു താരത്തെ എന്തിന് മാറ്റിനിർത്തിയെന്ന് അദ്ദേഹം ചോദിച്ചു. സീസൺ ഓപ്പണറിൽ കൊൽക്കത്തയ്ക്കെതിരെ മൂന്ന് വിക്കറ്റുകൾ ഷാർദുൽ വീഴ്ത്തിയിരുന്നു എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ സീസണിൽ ആകെ ആറ് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകളാണ് ഷാർദുൽ നേടിയിട്ടുള്ളത്. 9.50 ഇക്കോണമിയിലാണ് താരം പന്തെറിയുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിജയങ്ങൾ മാത്രമുള്ള മുംബൈ നാല് പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.












