ന്യൂഡൽഹി : ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ അഗ്നി-6 വികസിപ്പിക്കാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). ന്യൂഡൽഹിയിൽ നടന്ന നാഷണൽ സെക്യൂരിറ്റി സമിറ്റിൽ ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി. കാമത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു.
അഗ്നി പരമ്പരയിലെ മുൻ മിസൈലുകളെ അപേക്ഷിച്ച് അതിഭീമമായ പ്രഹരശേഷിയും ദൂരപരിധിയുമുള്ള ഒന്നായിരിക്കും അഗ്നി-6. 10,000 കിലോമീറ്ററിന് മുകളിൽ ദൂരപരിധി ആയിരിക്കും ഈ മിസൈലിന് ഉണ്ടായിരിക്കുക. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് വെവ്വേറെ ആണവ പോർമുനകൾ തൊടുക്കാൻ സാധിക്കുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി ടാർഗറ്റബിൾ റീ-എൻട്രി വെഹിക്കിൾ സാങ്കേതികവിദ്യയും ഇതിലുണ്ടാകും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളായ അമേരിക്കയുടെ ‘താഡ്’ (THAAD), റഷ്യയുടെ S-500, ചൈനയുടെ HQ-19 എന്നിവയെ പോലും വെട്ടിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ അഗ്നി-6 മിസൈലുകൾക്ക് കഴിയും എന്നും ഡിആർഡിഒ വ്യക്തമാക്കുന്നു.









