പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി എഫ്എംസിജി ഭീമൻ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL). ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും പദാർത്ഥങ്ങളുടെ ലഭ്യതയിലുണ്ടായ കുറവുമാണ് സോപ്പ് മുതൽ ഷാംപൂ വരെയുള്ള ഉൽപ്പന്നങ്ങളുടെ വില കൂടാൻ കാരണമാകുന്നത്. സാധാരണക്കാർക്ക് ഇരുട്ടടിയായി ‘ഷ്രിങ്ക്ഫ്ലേഷൻ’ (Shrinkflation) എന്ന തന്ത്രമാണ് കമ്പനി പുറത്തെടുക്കുന്നത്. അതായത്, ഒരേ വിലയ്ക്ക് ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കുകയോ അല്ലെങ്കിൽ അളവ് കുറയ്ക്കാതെ വില വർദ്ധിപ്പിക്കുകയോ ചെയ്യും.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഉൽപ്പാദന ചിലവിൽ 8 മുതൽ 10 ശതമാനം വരെ വർദ്ധനവുണ്ടായതായി എച്ച്‌യുഎൽ അധികൃതർ വ്യക്തമാക്കി. ഇതോടെ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ഇതിനോടകം തന്നെ 2 മുതൽ 5 ശതമാനം വരെ വില വർദ്ധിപ്പിച്ചു കഴിഞ്ഞു. ചെറിയ സാഷെ പാക്കറ്റുകളുടെ അളവ് (Grammage) കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്ന സാധാരണക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുക. അതേസമയം വലിയ പാക്കറ്റുകൾക്ക് നേരിട്ട് വില വർദ്ധിപ്പിക്കും. വരും മാസങ്ങളിൽ എണ്ണവിലയിലെ അസ്ഥിരത തുടർന്നാൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
നിലവിലെ പ്രതിസന്ധി മറികടക്കാൻ ഉൽപ്പന്നങ്ങളുടെ വിൽപന അളവ് (Volume) നിലനിർത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എച്ച്‌യുഎൽ സിഇഒ പ്രിയ നായർ പറഞ്ഞു. 2027 സാമ്പത്തിക വർഷത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യുദ്ധം വിതച്ച സാമ്പത്തിക ആഘാതം ഇന്ത്യൻ ഉപഭോക്താക്കളുടെ കുടുംബ ബജറ്റുകളെ തകിടം മറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.










