ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോഴും പതറാതെ നിൽക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രകീർത്തിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധനും ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി. അയൽരാജ്യമായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധനക്ഷാമത്തിലും ഉലയുമ്പോൾ, കൃത്യമായ ആസൂത്രണത്തിലൂടെയും കരുതൽ ശേഖരത്തിലൂടെയും ഇന്ത്യ പ്രതിസന്ധിയെ അതിജീവിച്ച രീതിയെയാണ് അദ്ദേഹം പ്രശംസിച്ചത്.
പാകിസ്താന്റെ പക്കൽ ഒരു ദിവസത്തെ പോലും എണ്ണ കരുതിവെക്കാനില്ലാത്ത അവസ്ഥയാണെന്നും എന്നാൽ ഒരൊറ്റ ഒപ്പിനാൽ 70 ദിവസത്തെ ഇന്ധനലഭ്യത ഉറപ്പാക്കാൻ ഇന്ത്യക്ക് കഴിയുമെന്നും കിയോസാക്കി ചൂണ്ടിക്കാട്ടി. പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തന്നെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഈ നേട്ടത്തെ പരസ്യമായി അംഗീകരിച്ചിരുന്നു.
തന്ത്രപരമായ എണ്ണശേഖരത്തിന്റെ (Strategic Oil Reserves) കാര്യത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന രഹസ്യം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചതും വെനിസ്വേലയിൽ നിന്നുള്ള വിതരണം പുനഃസ്ഥാപിച്ചതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഇന്ത്യയെ തുണച്ചു. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യമായ ഇന്ത്യ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ കയറ്റുമതി തീരുവകളിൽ മാറ്റം വരുത്തി ജനങ്ങളെ സംരക്ഷിച്ചു. ഇതിനു വിപരീതമായി പാകിസ്താനിൽ പെട്രോൾ വിലയിൽ 43 ശതമാനവും ഡീസൽ വിലയിൽ 55 ശതമാനവും വർദ്ധനവാണുണ്ടായത്. ലിറ്ററിന് 500 രൂപ കടന്ന് ഡീസൽ വില മുന്നേറുമ്പോൾ പാക് ജനത തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
ഇറാൻ യുദ്ധം പാകിസ്താന്റെ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതികളെയും എണ്ണ വിതരണ ശൃംഖലയെയും പൂർണ്ണമായും തകർത്തെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും കരുത്തുറ്റ സാമ്പത്തിക നയങ്ങളും പ്രതിസന്ധികളെ തടഞ്ഞുനിർത്തി. കോവിഡ് കാലത്തും റഷ്യ-ഉക്രൈൻ യുദ്ധവേളയിലും ഇന്ത്യ കാണിച്ച സമാനമായ മുൻകരുതൽ ഇപ്പോൾ ലോകം ചർച്ച ചെയ്യുകയാണ്. തങ്ങൾ പാപ്പരാണെന്നും അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള കടുത്ത നിബന്ധനകൾ കാരണം ഇന്ധനവില കുറയ്ക്കാൻ സാധിക്കുന്നില്ലെന്നും പാക് ഭരണകൂടം തന്നെ സമ്മതിച്ചതോടെ ഇന്ത്യൻ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തിന് ആഗോളതലത്തിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.












