സമുദ്രത്തിലെ നീല മാണിക്യമായ ലക്ഷദ്വീപിനെ വിനോദസഞ്ചാര ഭൂപടത്തിന്റെ നെറുകയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രവേശന നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇനി മുതൽ ദ്വീപ് സന്ദർശിക്കാൻ പ്രാദേശിക സ്പോൺസറുടെയോ സ്വന്തം നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെയോ (PCC) ആവശ്യമില്ല. ഏപ്രിൽ 29-ന് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സഞ്ചാരികൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ആഗോള ശ്രദ്ധ നേടിയ ലക്ഷദ്വീപിലേക്ക് കൂടുതൽ ഭാരതീയ സഞ്ചാരികളെ ആകർഷിക്കാനാണ് ഈ നീക്കം. മുൻപ് ദ്വീപിലെ താമസക്കാരോ ഏജൻസികളോ സ്പോൺസർ ചെയ്താൽ മാത്രമേ പെർമിറ്റ് ലഭിക്കുമായിരുന്നുള്ളൂ. യാത്രക്കാർ നേരിട്ടിരുന്ന ഏറ്റവും വലിയ കടമ്പയാണ് കേന്ദ്ര ഭരണകൂടം ഇപ്പോൾ എടുത്തുമാറ്റിയിരിക്കുന്നത്. കൂടാതെ, അപേക്ഷകർ പിസിസി ഹാജരാക്കുന്നതിന് പകരം ലക്ഷദ്വീപ് പോലീസ് തന്നെ ആഭ്യന്തരമായി സുരക്ഷാ പരിശോധനകൾ നടത്തി അനുമതി നൽകും.
ഭാരതീയ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഈ പരിഷ്കാരം മാലദ്വീപിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക ഇ-പെർമിറ്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 30 ദിവസത്തേക്ക് വരെ പെർമിറ്റ് ലഭിക്കും. യാത്രയ്ക്ക് കുറഞ്ഞത് 14 ദിവസം മുൻപെങ്കിലും അപേക്ഷ നൽകണം എന്ന നിബന്ധന തുടരുന്നുണ്ട്. അപേക്ഷയോടൊപ്പം ആധാർ കാർഡ്, ഫോട്ടോ, യാത്രാ പ്ലാൻ എന്നിവ സമർപ്പിക്കണം.
പരിസ്ഥിതി സംരക്ഷണത്തിനായി നിശ്ചിത ഗ്രീൻ ടാക്സും അടയ്ക്കേണ്ടതുണ്ട്. ട്രാൻസിറ്റ് യാത്രകൾക്കായി കവരത്തി, അഗത്തി ദ്വീപുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അവിടെ പരമാവധി 12 മണിക്കൂർ മാത്രമേ തങ്ങാൻ അനുവാദമുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വിമാന മാർഗ്ഗമോ എം.വി കവരത്തി പോലുള്ള വമ്പൻ യാത്രാക്കപ്പലുകൾ വഴിയോ സന്ദർശകർക്ക് ഇനി എളുപ്പത്തിൽ ദ്വീപ് സമൂഹങ്ങളിലേക്ക് എത്താം. ഭാരതത്തിന്റെ സ്വന്തം ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് ഈ പുതിയ ഇളവുകൾ കരുത്തുപകരും.








