കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തിൽ അലാറം മുഴങ്ങുകയും “Extremely Severe Alert” എന്ന സന്ദേശം തെളിയുകയും ചെയ്യുന്നത് പലരെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ല, പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും മുൻകൂട്ടി അറിയിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ ‘ഡിസാസ്റ്റർ വാണിംഗ് സിസ്റ്റത്തിന്റെ’ പരീക്ഷണമാണിത്. സാധാരണ എസ്എംഎസുകളിൽ നിന്ന് വ്യത്യസ്തമായി, ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും വലിയ ശബ്ദത്തോടെ ഈ സന്ദേശം സ്ക്രീനിൽ തെളിയും. ഉപഭോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഇതൊരു പരീക്ഷണമാണെന്നും സന്ദേശത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
സെൽ ബ്രോഡ്കാസ്റ്റ് (Cell Broadcast) എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മുന്നറിയിപ്പുകൾ അയക്കുന്നത്. സാധാരണ സന്ദേശങ്ങൾ ഓരോ വ്യക്തിയുടെയും നമ്പറിലേക്ക് പ്രത്യേകമായി അയക്കുകയാണ് പതിവ്. എന്നാൽ സെൽ ബ്രോഡ്കാസ്റ്റ് രീതിയിൽ, ഒരു നിശ്ചിത പ്രദേശത്തെ മൊബൈൽ ടവറുകൾക്ക് കീഴിലുള്ള എല്ലാ ഫോണുകളിലേക്കും ഒരേസമയം സന്ദേശം കൈമാറാൻ സാധിക്കും. ഭൂകമ്പം, പ്രളയം, ചുഴലിക്കാറ്റ്, ഇടിമിന്നൽ, വാതക ചോർച്ച തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളെ വിവരം അറിയിക്കാൻ ഇതിലൂടെ കഴിയും. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ഈ സംവിധാനം പൂർണ്ണമായും തദ്ദേശീയമായാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്.
ഈ പരീക്ഷണത്തിനിടെ പലരെയും അത്ഭുതപ്പെടുത്തിയ കാര്യം ഫോണിൽ സിം കാർഡ് ഇല്ലാതിരുന്നിട്ടും അലേർട്ട് ലഭിച്ചു എന്നതാണ്. മൊബൈൽ ഫോണിനുള്ളിലെ മോഡം ചിപ്പും ആന്റിനയും ഉപയോഗിച്ച് അടുത്തുള്ള ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിക്കാൻ ഫോണിന് സാധിക്കും. സിം കാർഡ് എന്നത് ഉപഭോക്താവിന്റെ ഐഡന്റിറ്റിയും കോൾ ചെയ്യാനുള്ള അനുമതിയും നൽകുന്ന ഒരു സംവിധാനം മാത്രമാണ്. റേഡിയോ പ്രക്ഷേപണം പോലെ ടവറുകൾ നൽകുന്ന ഈ സന്ദേശം സ്വീകരിക്കാൻ ആക്ടീവ് ആയ സിം കാർഡ് വേണമെന്ന് നിർബന്ധമില്ല. ഫോൺ സ്വിച്ച് ഓൺ ആയിരിക്കുകയും സെല്ലുലാർ നെറ്റ്‌വർക്ക് ലഭിക്കുന്ന പരിധിയിൽ ആയിരിക്കുകയും ചെയ്താൽ മാത്രം മതി. അതുകൊണ്ടാണ് ഉപയോഗിക്കാതെ വെച്ചിരുന്ന പഴയ ഫോണുകളിലും സെക്കൻഡറി ഡിവൈസുകളിലും ഈ മുന്നറിയിപ്പ് എത്തിയത്.
അതേസമയം, ചിലർക്ക് ഈ സന്ദേശം ലഭിക്കാത്തതിനും കാരണങ്ങളുണ്ട്. പരീക്ഷണം വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത് എന്നതിനാൽ എല്ലാ മേഖലകളിലും ഒരേസമയം ഇത് ലഭിക്കണമെന്നില്ല. പഴയ മോഡൽ ഫോണുകൾ, എമർജൻസി അലേർട്ട് സെറ്റിംഗ്സ് ഓഫ് ചെയ്തിട്ടുള്ള ഫോണുകൾ എന്നിവയിൽ സന്ദേശം എത്തിയേക്കില്ല. കൂടാതെ റേഞ്ച് കുറഞ്ഞ ബേസ്‌മെന്റുകളോ ലിഫ്റ്റുകളോ പോലുള്ള സ്ഥലങ്ങളിൽ ഉള്ളവർക്കും, ഫോൺ സ്വിച്ച് ഓഫ് ചെയ്തവർക്കും എയർപ്ലെയിൻ മോഡിൽ ഇട്ടവർക്കും ഈ ട്രയൽ അലേർട്ട് ലഭിച്ചിട്ടുണ്ടാകില്ല. വരും ദിവസങ്ങളിൽ കൂടുതൽ സ്മാർട്ട്ഫോണുകളിൽ ഈ പരീക്ഷണം തുടരുമെന്നാണ് ടെലികോം മന്ത്രാലയം നൽകുന്ന സൂചന. സംശയിക്കേണ്ട, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കരുതലാണ് ഈ ശബ്ദമെന്ന് ചുരുക്കം.










