തിരുവനന്തപുരം : “ശരയോഗ സംഗമം 2026 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആദിമുനി ആചാര്യരത്ന പുരസ്കാരത്തിന് അട്ടപ്പാടി അതിർത്തി ഊരായ മുള്ളിയിലെ ഗവ എൽ പി സ്‌കൂൾ അധ്യാപകനും NCERT –പാഠ്യപദ്ധതി – പാഠ പുസ്തക നിർമ്മാണ സമിതിയംഗവുമായ ജോബി ബാലകൃഷ്ണനും, ആദിമുനി ബാലസൃഷ്ടി പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരൻ ശ്രീജിത്ത് മൂത്തേടത്തും അർഹരായി. മെയ് 10 ന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശരയോഗസംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖരെ ആദരിക്കും.
പ്രമുഖ സൈക്കോളജിസ്റ്റും ഹോളിസ്റ്റിക്ക് ഹീലറുമായ ജോർജ്ജ് കോശി അധ്യക്ഷത വഹിക്കുന്ന”ശരയോഗസംഗമം 2026″ ൽ, പ്രമുഖ ചലച്ചിത്രതാരം അങ്കിത് മാധവ് മുഖ്യാതിഥിയായിരിക്കും.സ്വാഗത പ്രസംഗം നടത്തുന്നത് ഡോക്ടർ ഡോൺ വി ഷാജു ആണ്. ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള ശരയോഗ സംഗമം ഉദ്‌ഘാടനം നിർവഹിക്കും.ആദിമുനിയുടെ പ്രതിമ അനാച്ഛാദനം, ചങ്ങനാശ്ശേരി സീനിയർ DySP അഷാദ് എസ് നിർവഹിക്കും. തുടർന്ന് ശരയോഗത്തെക്കുറിച്ച് ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ വിവരിക്കും.
ഗിന്നസ് പ്രശാന്ത് അമൃതത്തിന്റെ ആർട്ടിസ്റ്റിക്ക് യോഗ , കുമാരി പൂജ ദശമി കുമാരി അവിക അനൂപ് എന്നിവരുടെ നൃത്തം, നന്ദൻ കടലുണ്ടിയുടെ മാജിക്ക് ഷോ, രമേശൻ ടി അവതരിപ്പിക്കുന്ന കുങ് ഫു ഷോ,ചാവക്കാട് വല്ലഭട്ട കളരി സംഘം നടത്തുന്ന കളരി പ്രദർശനം എന്നിവ ശരയോഗസംഗമത്തിന്റെ ഭാഗമായി നടക്കും. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ഉണ്ടായിരിക്കും.
പുരസ്കാര വിതരണത്തിനു ശേഷം വൈകുന്നേരം നാല് മണി മുതൽ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ നയിക്കുന്ന ശരയോഗക്രിയ പരിശീലനമുണ്ടായിരിക്കും. പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാർക്കും ഗൃഹസ്ഥാശ്രമവാസികൾക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി പത്മാനന്ദഗിരി സ്വാമികളുടെ നേതൃത്വത്തിൽ പത്തനം തിട്ട, വെണ്ണിക്കുളം, മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗസംഗമം എന്ന പേരിൽ നടത്തിവരുന്നുണ്ട്.








