ജീവിതം തളർത്തിയ വീൽചെയറിൽ ഇരുന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി രാജ്യത്തിന്റെ ഹൃദയം തൊട്ട പ്രജിത്ത് ജയ്പാൽ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എട്ടു വർഷം മുൻപ്, 2018 മെയ് 2-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഹൃദയസ്പർശിയായ ഓർമ്മകളാണ് പ്രജിത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
2011 ഏപ്രിൽ 1-നാണ് ഒരു അപകടത്തിന്റെ രൂപത്തിൽ വിധി പ്രജിത്തിന്റെ കാലുകളുടെ ചലനശേഷി കവർന്നത്. എന്നാൽ തളർന്നിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കൃത്യം ഏഴ് വർഷത്തിന് ശേഷം, അതേ ഏപ്രിൽ ഒന്നിന് കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് പ്രജിത്ത് തന്റെ വാഹനം ഓടിച്ചുതുടങ്ങി. ലക്ഷക്കണക്കിന് ഭിന്നശേഷിക്കാരുടെ ശബ്ദം ഭരണകൂടത്തിന്റെ തലപ്പത്ത് എത്തിക്കുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.
മെയ് 2-ന് രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ പ്രജിത്തിനെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. “അവിടെ ഞാൻ കണ്ടത് ഒരു രാജ്യത്തിന്റെ ഹൃദയമാണ്. അണ്ണാറക്കണ്ണന്മാരും മയിലുകളും സ്വതന്ത്രമായി വിഹരിക്കുന്ന ആ പൂന്തോട്ടത്തിലൂടെ ഓഫീസർ എന്റെ വീൽചെയർ തള്ളി നീക്കിയപ്പോൾ ഉള്ളിലെ എല്ലാ ഭയവും അലിഞ്ഞുപോയി,” പ്രജിത്ത് കുറിക്കുന്നു.
കൃത്യം 9:59-ന് കൂടിക്കാഴ്ചയ്ക്കുള്ള വാതിൽ തുറന്നു. അവിടെ കാത്തിരുന്നത് ഒരു പ്രധാനമന്ത്രിയായിരുന്നില്ല, മറിച്ച് സ്നേഹനിധിയായ ഒരു ജ്യേഷ്ഠനെപ്പോലെയുള്ള മനുഷ്യനായിരുന്നുവെന്ന് പ്രജിത്ത് ഓർക്കുന്നു. സുരേഷ് ഗോപി വഴി പ്രജിത്തിനെക്കുറിച്ച് നേരത്തെ കേട്ടിരുന്ന പ്രധാനമന്ത്രി, പ്രജിത്തിന്റെ കൈകൾ ചേർത്തപിടിച്ചാണ് വരവേറ്റത്.
താൻ അയച്ച ഓരോ നിവേദനവും പരാതികളും പ്രധാനമന്ത്രി ഫയലുകളാക്കി മേശപ്പുറത്ത് കരുതിയിരുന്നു എന്നത് പ്രജിത്തിനെ അത്ഭുതപ്പെടുത്തി. 23 മിനിറ്റ് നീണ്ടുനിന്ന ആ സംഭാഷണത്തിനിടയിൽ പ്രജിത്തിന്റെ കുടുംബത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും യാത്രയെക്കുറിച്ചും അദ്ദേഹം വാത്സല്യത്തോടെ ചോദിച്ചറിഞ്ഞു.
ശ്രീകൃഷ്ണൻ സുധാമാവിന് അവിൽ പൊതി നൽകുന്ന ചിത്രം പ്രജിത്ത് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. “മോദിജി, ഈ ചിത്രത്തിൽ സുധാമാവ് ഞാനാണ്” എന്ന് പ്രജിത്ത് പറഞ്ഞപ്പോൾ, പൊട്ടിച്ചിരിച്ചുകൊണ്ട് പ്രധാനമന്ത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “അല്ല പ്രജിത്ത് ജി, ഈ കഥയിൽ താങ്കളാണ് ശ്രീകൃഷ്ണൻ. ഞാൻ സുധാമാവിനേക്കാൾ ദരിദ്രനാണ്.”
അമേരിക്കയിൽ നടക്കുന്ന ‘ഇന്റർനാഷണൽ എബിലിറ്റി എക്‌സിബിഷനിൽ’ ഭാരതത്തെ പ്രതിനിധീകരിച്ച് പ്രജിത്ത് പോകണമെന്നും, വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ കരുത്ത് ലോകം അറിയണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. തന്റെ ജീവിതത്തെ പ്രധാനമന്ത്രിയെ കാണുന്നതിന് മുൻപും ശേഷവും എന്ന് രണ്ടായി പകുത്ത ദിവസമായിരുന്നു അതെന്ന് പ്രജിത്ത് പറയുന്നു. മടങ്ങിയിറങ്ങുമ്പോൾ ഒരു അച്ഛന്റെ വാത്സല്യത്തോടെ വാതിൽക്കൽ നോക്കിനിന്ന ആ നേതാവിന്റെ ചിത്രം ഇന്നും പ്രജിത്തിന്റെ കണ്ണുകളിൽ മായാതെയുണ്ട്.
“നിങ്ങൾ ഏത് ഇരുട്ടിലാണെങ്കിലും നിങ്ങളുടെ നെഞ്ചിലെ തീ അണഞ്ഞിട്ടില്ലെങ്കിൽ കൊട്ടാരവാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും” എന്ന സന്ദേശത്തോടെയാണ് പ്രജിത്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രജിത്തിന് എഴുന്നേൽക്കാൻ ശക്തി നൽകിയ ആ മെയ് 2, ഇന്നും അദ്ദേഹത്തിന്റേത് മാത്രമല്ല, ഒരുപാട് മനുഷ്യരുടെ ആത്മവിശ്വാസത്തിന്റെ തീയതി കൂടിയാണ്.








