ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ വന്ദേഭാരത് എക്‌സ്പ്രസ് ഇപ്പോൾ വിദേശ സഞ്ചാരികളുടെയും മനം കവരുകയാണ്. യുകെയിൽ നിന്നെത്തിയ ‘ഹച്ചിസൺ’ കുടുംബം വന്ദേഭാരതിൽ നടത്തിയ നാല് മണിക്കൂർ യാത്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യയിലെ ട്രെയിൻ യാത്രയെക്കുറിച്ചുള്ള തങ്ങളുടെ മുൻധാരണകൾ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ യാത്രയെന്ന് ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരാൾക്ക് വെറും 11 പൗണ്ട് (ഏകദേശം 1100 രൂപ) മാത്രമാണ് ടിക്കറ്റ് നിരക്കെന്നും ഇതിൽ ഭക്ഷണവും ഉൾപ്പെടുന്നുവെന്നതും ഇവരെ ശരിക്കും അത്ഭുതപ്പെടുത്തി. ഹച്ചിസൺ ദമ്പതികളും മൂന്ന് പെൺമക്കളും അടങ്ങുന്ന അഞ്ചംഗ സംഘമായിരുന്നു യാത്രക്കാർ. യാത്രയുടെ തുടക്കത്തിൽ തന്നെ അവർക്ക് ലഭിച്ച സ്നാക്സ് ട്രേയിലെ വിഭവങ്ങളെക്കുറിച്ച് ദമ്പതികൾ വാചാലരായി. കരാമൽ പോപ്‌കോൺ, മിക്‌സ്ചർ, ജ്യൂസ്, പാറ്റി എന്നിവ അടങ്ങിയ പലഹാരങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു. പുകയിലയുടെ ഗന്ധമോ അഴുക്കോ ഇല്ലാത്ത, വിദേശ രാജ്യങ്ങളിലെ ട്രെയിനുകളോട് കിടപിടിക്കുന്ന വൃത്തിയും സൗകര്യങ്ങളും വന്ദേഭാരതിലുണ്ടെന്ന് ഇവർ വീഡിയോയിൽ ചൂണ്ടിക്കാട്ടി.
“ഇന്ത്യൻ ട്രെയിനിലെ ഭക്ഷണം! നിങ്ങൾ എന്താണ് പ്രതീക്ഷിച്ചത്? ഇത്രയും കുറഞ്ഞ നിരക്കിൽ നല്ല ചൂടുള്ള ചായയും ഭക്ഷണവും ലഭിക്കുമെന്ന് ഞങ്ങൾ കരുതിയില്ല. ശരിക്കും അതിശയകരമാണ്,” ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ കുറിച്ചു. ട്രെയിനിൽ ലഭിച്ച ജിഞ്ചർ ടീ പ്രീമിക്സ് പൗഡർ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ ദമ്പതികൾ ആദ്യം ഒന്ന് കുഴങ്ങി. എന്നാൽ ചൂടുവെള്ളം ഒഴിച്ചപ്പോൾ ലഭിച്ച രുചിയുള്ള ഇഞ്ചി ചായ ഇവരെ ആവേശം കൊള്ളിച്ചു. “ഡയറ്റ് മിക്‌സ്ചർ വരെ നൽകി അവർ യാത്രക്കാരുടെ ആരോഗ്യത്തിലും ശ്രദ്ധിക്കുന്നുണ്ട്” എന്ന് തമാശ രൂപേണ ദമ്പതികൾ പറഞ്ഞു.
ട്രെയിനിനുള്ളിലെ അത്യാധുനിക സൗകര്യങ്ങളും ജീവനക്കാരുടെ മികച്ച പെരുമാറ്റവും യാത്രയ്‌ക്കിടയിലുള്ള പ്രകൃതി സൗന്ദര്യവും ദമ്പതികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള മോശം പ്രതിച്ഛായ മാറ്റാൻ ഇത്തരം ആധുനിക ട്രെയിൻ സർവീസുകൾ സഹായിക്കുമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്.
ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പാരമ്പര്യവും ആധുനികതയും ഒന്നുചേരുന്ന ‘മേക്ക് ഇൻ ഇന്ത്യ’യുടെ കരുത്താണ് ഈ ട്രെയിനുകളെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുന്നു.








