പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4 ന് നടക്കാനിരിക്കെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ടയിൽ കനത്ത സംഘർഷാവസ്ഥ. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
തൃണമൂൽ അനുഭാവികളുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് ഫാൽട്ടയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും, സുരക്ഷയ്ക്കായി കേന്ദ്ര സായുധ പോലീസ് സേനയെ പൂർണ്ണമായി വിന്യസിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്ഥിഗതികൾ വഷളായതോടെ പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എന്നിവരെ പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചു. ക്രമസമാധാനം നിലനിർത്താൻ സായുധ വാഹനങ്ങളുടെ കാവലും പ്രദേശത്തുണ്ട്.
സ്ത്രീകൾ ഉൾപ്പെടെ നിരവധിപ്പേരാണ് തൃണമൂൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത്. തൃണമൂൽ നേതാവായ ഇസ്രാഫിൽ ചൗക്കിദാർ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പ്രദേശവാസിയായ ഒരു സ്ത്രീ വെളിപ്പെടുത്തി. “അവർ ജയിച്ചാൽ ഞങ്ങളുടെ വീടുകൾ കത്തിക്കുമെന്നും രക്തച്ചൊരിച്ചിലുണ്ടാക്കുമെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്. ഞങ്ങൾ ഭരണകക്ഷിക്കാണ് വോട്ട് ചെയ്തത്, എന്നിട്ടും അവർ ഞങ്ങളെ ആക്രമിച്ചു. സ്ത്രീകൾക്ക് സുരക്ഷ വേണം, അയാളെ ഉടൻ അറസ്റ്റ് ചെയ്യണം,” അവർ ആവശ്യപ്പെട്ടു. ഒരു പ്രാദേശിക തൃണമൂൽ നേതാവ് ബൈക്കുകളിൽ ഗുണ്ടകളുമായെത്തി ഗ്രാമവാസികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നു എന്ന റിപ്പോർട്ടുകളെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം മഗ്രാഹട്ട് പശ്ചിം, ഡയമണ്ട് ഹാർബർ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടന്നു. ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്കുകൾ പ്രകാരം 55.57 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതിനിടെ, ഇവിഎം സ്ട്രോംഗ് റൂമുകളിലെ ക്രമക്കേടുകൾ സംബന്ധിച്ചും വിവാദം പുകയുകയാണ്. ഖുദിറാം അനുശീലൻ കേന്ദ്രത്തിലെ റിട്ടേണിംഗ് ഓഫീസർ അനധികൃതമായി പോസ്റ്റൽ ബാലറ്റുകൾ കൈകാര്യം ചെയ്തുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. നിലവിൽ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമായാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
അതേസമയം, അനുമതിയില്ലാതെ സ്ട്രോംഗ് റൂം തുറന്നു എന്ന ഭാരതീയ ജനതാ പാർട്ടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.











