പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വവും ഭരണശൈലിയും ഇനി സർവകലാശാലകളിൽ പാഠ്യവിഷയമാകുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയാണ് മോദിയുടെ നേതൃത്വത്തെക്കുറിച്ച് സോഷ്യോളജി വിഭാഗത്തിൽ പുതിയ പഠന മൊഡ്യൂൾ അവതരിപ്പിച്ചത്. ‘സോഷ്യോളജി ഓഫ് പേട്രിയോട്ടിസം’ എന്ന പേരിലുള്ള മാസ്റ്റർ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പഠനവിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കോഴ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ‘മോദി തത്വം’. പ്രധാനമന്ത്രിയുടെ ‘കരിസ്മാറ്റിക്’ ആയ നേതൃത്വത്തെക്കുറിച്ചും അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമാണ് ഇതിൽ പഠിക്കാനുള്ളത്. സോഷ്യോളജിയിലെ ബി.എ, എം.എ വിദ്യാർത്ഥികൾക്ക് ഇത് പഠനവിഷയമാകും. ലോകപ്രശസ്ത സോഷ്യോളജിസ്റ്റ് മാക്സ് വെബറിന്റെ ‘കരിസ്മാറ്റിക് അതോറിറ്റി’ എന്ന സിദ്ധാന്തം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ വിശകലനം ചെയ്യുന്നത്. മഹാത്മാഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ തുടങ്ങിയ നേതാക്കളെ പഠിക്കാൻ ഉപയോഗിച്ച അതേ രീതിയാണിതെന്ന് സോഷ്യോളജി വിഭാഗം മേധാവി വീരേന്ദ്ര സിംഗ് വ്യക്തമാക്കി.
നാല് പേപ്പറുകളിലായി 15 മണിക്കൂർ വീതമുള്ള ക്ലാസുകളിലൂടെയാണ് മൊഡ്യൂൾ പൂർത്തിയാക്കുന്നത്. സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും എങ്ങനെ ദേശീയബോധം വളർത്താൻ ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയുടെ ജനപ്രീതി വർദ്ധിക്കാനുള്ള കാരണങ്ങൾ, ദീർഘകാലം അധികാരത്തിൽ തുടരാൻ സഹായിക്കുന്ന ഘടകങ്ങൾ. നോട്ടുനിരോധനം, ഡിജിറ്റൽ ഇന്ത്യ പുഷ്, ഫാസ്‌ടാഗ്, ജൽ ശക്തി മന്ത്രാലയം തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പൊതുജനങ്ങളുടെ പ്രതീക്ഷകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇതിൽ ചർച്ച ചെയ്യും.
നിതി ആയോഗുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകളുടെ ഭാഗമായി വിദ്യാർത്ഥികൾ വിദൂര ഗ്രാമങ്ങളിൽ നടത്തിയ സർവേകളിൽ നിന്നാണ് ഇങ്ങനെയൊരു പഠനവിഷയത്തിന്റെ സാധ്യത തെളിഞ്ഞത്. പല പൊതുജനക്ഷേമ പദ്ധതികളുടെയും നടത്തിപ്പിൽ ആർ.എസ്.എസ് പ്രവർത്തകരുടെ സ്വാധീനം വിദ്യാർത്ഥികൾ നിരീക്ഷിച്ചിരുന്നു. ഇത്തരം സ്വാധീനങ്ങളെ ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ടെന്ന് സർവകലാശാല അധികൃതർ കരുതുന്നു.









