ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും മികച്ച കണ്ടെത്തൽ യുവ പേസർ അൻഷുൽ കമ്പോജ് ആണെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കമ്പോജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. കമ്പോജിനൊപ്പം ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടണിനെയും ബദരീനാഥ് പ്രശംസിച്ചു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദരീനാഥ് താരങ്ങളെ പ്രശംസിച്ചത്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 16-ൽ താഴെ ശരാശരിയോടെ 17 വിക്കറ്റുകൾ വീഴ്ത്തിയ കമ്പോജ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ്. “സിഎസ്കെയ്ക്കായി ഈ മത്സരം ജയിപ്പിച്ചത് ബൗളർമാരാണ്, ബാറ്റർമാർ അത് പൂർത്തിയാക്കി എന്ന് മാത്രം. സഞ്ജു സാംസൺ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും, ഈ സീസണിലെ സിഎസ്കെയുടെ ഏറ്റവും വലിയ പോസിറ്റീവ് അൻഷുൽ കമ്പോജ് ആണ്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും അവൻ ഒരുപോലെ വിക്കറ്റുകൾ വീഴ്ത്തുന്നു. ഡെത്ത് ഓവറുകളിൽ അവൻ ഇത്രയും മികച്ച ബൗളറാകുമെന്ന് ആരും കരുതിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ബുദ്ധിമുട്ടേറിയ ഓവറുകൾ എറിഞ്ഞുള്ള പരിചയസമ്പത്താണ് അവനെ ഇതിന് പ്രാപ്തനാക്കിയത്,” ബദരീനാഥ് പറഞ്ഞു. കമ്പോജിന്റെ മൂന്നാമത്തെ ഐപിഎൽ സീസണാണിത്. 2026-ന് മുൻപ് 11 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.
അൻഷുൽ കമ്പോജിന് പുറമെ ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടണിന്റെ പ്രകടനത്തെയും ബദരീനാഥ് പുകഴ്ത്തി. 8 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ നേടിയ ഓവർട്ടൺ ആണ് സിഎസ്കെയുടെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരൻ. “മറ്റൊരു വിസ്മയമാണ് ഓവർട്ടൺ. മണിക്കൂറിൽ 147 കിലോമീറ്റർ വേഗതയിലും 120 കിലോമീറ്റർ വേഗതയിലും പന്തെറിയാൻ അവന് കഴിയും. അവന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ ഹാർദിക് പാണ്ഡ്യ ശരിക്കും കുഴങ്ങി. ഹാർദിക്കിനെ അക്ഷരാർത്ഥത്തിൽ അവൻ വിഴുങ്ങുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച വിദേശ താരം ഒരുപക്ഷേ ഓവർട്ടൺ ആയിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട സിഎസ്കെ, അവസാന ആറ് മത്സരങ്ങളിൽ നാലിലും വിജയിച്ച് ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ബൗളർമാരുടെ ഈ മാസ്മരിക പ്രകടനമാണ് സിഎസ്കെയുടെ വിജയക്കുതിപ്പിന് പിന്നിലെ പ്രധാന കാരണം. മുംബൈക്കെതിരായ മത്സരത്തിൽ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് യെല്ലോ ആർമി മറികടന്നത്.











