പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ, കൗണ്ടിംഗ് കേന്ദ്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ പുറത്തുവരുന്ന കണക്കുകൾ വ്യാജമാണെന്നും പ്രവർത്തകർ ആരും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പിന്മാറരുതെന്നും മമത ആഹ്വാനം ചെയ്തു. 200 സീറ്റുകൾ ലക്ഷ്യമാക്കി ബിജെപി കുതിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് കേവലം 90 സീറ്റുകളിൽ ഒതുങ്ങുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മമത തന്റെ ആശങ്കയും രോഷവും പ്രകടിപ്പിച്ചത്. “തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് തൃണമൂൽ മുന്നിലുള്ള സീറ്റുകളിലെ വിവരങ്ങൾ മറച്ചുവെക്കുകയാണ്. ഇപ്പോൾ കാണിക്കുന്ന നമ്പറുകൾ കെട്ടിച്ചമച്ചതാണ്. 14 മുതൽ 18 റൗണ്ടുകൾ വരെ കഴിയുമ്പോൾ ചിത്രം മാറും. വൈകുന്നേരം വരെ കാത്തിരിക്കൂ,” മമത പറഞ്ഞു. കേന്ദ്ര സർക്കാരും ബിജെപിയും വോട്ടുകൾ കൊള്ളയടിച്ചുവെന്നും എസ്ഐആർ (SIR) സംവിധാനത്തിലൂടെ വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്നും അവർ ആരോപിച്ചു. തങ്ങളെ എല്ലാ വശത്തുനിന്നും ഉപദ്രവിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.
മണ്ഡലങ്ങളിലെ പോരാട്ടത്തിലും നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. ഭവാനിപ്പൂരിൽ മമത ബാനർജി ഓരോ റൗണ്ടിലും ലീഡ് മാറിമറിയുന്ന കടുത്ത പോരാട്ടത്തിലാണ്. ആദ്യ റൗണ്ടിൽ മുന്നിലെത്തിയ മമത രണ്ടാം റൗണ്ടിൽ പിന്നോട്ട് പോയെങ്കിലും മൂന്നാം റൗണ്ടിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അതേസമയം, നന്ദിഗ്രാമിൽ സുവേന്ദു അധികാരി ആധിപത്യം തുടരുകയാണ്. ബിജെപി പകുതിയിലധികം സീറ്റുകളിൽ (181) വ്യക്തമായ ലീഡ് നിലനിർത്തുന്നത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. ദേശീയതയുടെയും വികസനത്തിന്റെയും മുദ്രാവാക്യങ്ങൾ ബംഗാൾ ജനത ഏറ്റെടുത്തുവെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. മമതയുടെ ആരോപണങ്ങൾ തോൽവി സമ്മതിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു.












