പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ ഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് സാംസ്കാരിക വീണ്ടെടുപ്പിന്റെ കാറ്റ് വീശുന്നു. അസൻസോളിൽ പ്രാദേശിക തർക്കങ്ങളെയും ഭരണകൂട നിയന്ത്രണങ്ങളെയും തുടർന്ന് വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന പ്രശസ്തമായ ദുർഗ്ഗാ ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുനൽകി. പശ്ചിമ ബർദ്ധമാൻ ജില്ലയിലെ ഒമ്പത് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെയാണ് നാട്ടുകാരുടെ ദീർഘകാലമായുള്ള ഈ ആവശ്യം സഫലമായത്. അസൻസോൾ നോർത്തിൽ നിന്നുള്ള ബിജെപിയുടെ പുതിയ എംഎൽഎ കൃഷ്ണന്ദു മുഖർജിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തരും പ്രവർത്തകരും ചേർന്നാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നത്.
തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ക്ഷേത്രം വർഷം മുഴുവൻ തുറന്നുപ്രവർത്തിക്കുമെന്ന് കൃഷ്ണന്ദു മുഖർജി വോട്ടർമാർക്ക് വാഗ്ദാനം നൽകിയിരുന്നു. ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ഈ ക്ഷേത്രം മുൻകാലങ്ങളിൽ ദുർഗ്ഗാപൂജ, ലക്ഷ്മിപൂജ തുടങ്ങിയ വിശേഷദിവസങ്ങളിൽ മാത്രമായിരുന്നു തുറന്നിരുന്നത്. രാഷ്ട്രീയ സംഘർഷങ്ങളും തൃണമൂൽ ഭരണകാലത്തെ നിയന്ത്രണങ്ങളും ക്ഷേത്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തോടെ ഈ തടസ്സങ്ങൾ നീങ്ങുകയായിരുന്നു.
293 സീറ്റുകളിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ ഭരണം പിടിച്ചെടുത്തത്. മമതയുടെ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. 92 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തതിന്റെ പ്രതീകമായാണ് ഈ ക്ഷേത്രം തുറന്ന നടപടിയെ വിശ്വാസികൾ കാണുന്നത്. ഭജന കീർത്തനങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ നടന്ന ചടങ്ങ് മണ്ഡലത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ക്ഷേത്രങ്ങളിൽ സമാനമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.











