പശ്ചിമ ബംഗാളിലെയും അസമിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. ബംഗാളിലും അസമിലും ബിജെപി വിജയിച്ചത് ജനവിധിയിലൂടെയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ വോട്ടുകൾ മോഷ്ടിച്ചാണെന്ന് രാഹുൽ ആരോപിച്ചു. മമതാ ബാനർജി, എം.കെ. സ്റ്റാലിൻ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് വൈകിട്ടോടെ രാഹുലിന്റെ പ്രതികരണം വന്നത്.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തകർത്ത് ബിജെപി 200-ലധികം സീറ്റുകൾ നേടിയത് അട്ടിമറിയിലൂടെയാണെന്ന് രാഹുൽ പറഞ്ഞു. “ബംഗാളിലും അസമിലും ബിജെപി വോട്ട് മോഷ്ടിച്ചുവെന്ന കാര്യത്തിൽ മമതാ ജിയോട് ഞങ്ങൾ യോജിക്കുന്നു. ബംഗാളിൽ മാത്രം നൂറിലധികം സീറ്റുകളാണ് ബിജെപി കവർന്നത്. മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവിടങ്ങളിൽ ബിജെപി നടപ്പിലാക്കിയ അതേ ‘പ്ലേബുക്ക്’ തന്നെയാണ് ഇവിടെയും കണ്ടത്,” രാഹുൽ എക്സിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് മോഷണം (Chunav Chori), സ്ഥാപനങ്ങളെ പിടിച്ചെടുക്കൽ (Sanstha Chori) എന്നിവയല്ലാതെ ബിജെപിക്ക് മറ്റൊരു മാർഗവുമില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. കർണാടകയിലും ഹരിയാനയിലും ഇതിന് മുൻപ് വോട്ട് മോഷണം നടന്നതായി രാഹുൽ ആവർത്തിച്ചു. പരാജയപ്പെട്ട മമതാ ബാനർജിയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തകർന്നടിഞ്ഞു. ബിജെപി 200-ലധികം സീറ്റുകൾ നേടി കരുത്തറിയിച്ചു.
കോൺഗ്രസ് വെറും 19 സീറ്റുകളിലേക്ക് ചുരുങ്ങി. 82 സീറ്റുകൾ നേടി ബിജെപി ഭരണം നിലനിർത്തി. മുൻപ് മമതയെയും തൃണമൂലിനെയും വിമർശിച്ചിരുന്ന രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ബിജെപിക്കെതിരെ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള നീക്കത്തിലാണ്.








