ജലന്ധർ: അതിർത്തി സുരക്ഷാ സേനയുടെ പഞ്ചാബ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് തൊട്ടുമുന്നിൽ വൻ സ്ഫോടനം. ചൊവ്വാഴ്ച വൈകുന്നേരമാണ് ജലന്ധറിലെ തിരക്കേറിയ റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഭീകരമായ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.
അമൃത്സർ-ന്യൂഡൽഹി ദേശീയ പാതയെ നഗരവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് സംഭവം നടന്നത്. സ്ഫോടനം നടന്ന ഉടൻ തന്നെ സ്കൂട്ടർ തീപിടിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്തു. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ ട്രാഫിക് സിഗ്നൽ പോസ്റ്റിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും സ്കൂട്ടറിന്റെ ഭാഗങ്ങൾ മീറ്ററുകളോളം ദൂരേക്ക് തെറിച്ചുപോവുകയും ചെയ്തു.
സംഭവം നടന്ന ഉടൻ തന്നെ ജലന്ധർ പോലീസ് കമ്മീഷണർ ധൻപ്രീത് കൗർ രൺധാവയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബി.എസ്.എഫ് അധികൃതരും പോലീസിനൊപ്പം ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെങ്കിലും, ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നിൽ ഇത്തരമൊരു സംഭവം നടന്നത് അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.
സ്കൂട്ടർ ഉടമയായ ഗുർപ്രീത് സിംഗിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ഒരു ഡെലിവറി കമ്പനിയിലെ ജീവനക്കാരനാണെന്നും ബി.എസ്.എഫ് ആസ്ഥാനത്ത് ഒരു ഓർഡർ നൽകി മടങ്ങുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നും പോലീസ് അറിയിച്ചു. വാഹനത്തിന്റെ മെക്കാനിക്കൽ തകരാറാണോ അതോ മറ്റേതെങ്കിലും ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ബുധനാഴ്ച ജലന്ധർ സന്ദർശിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത് എന്നത് സുരക്ഷാ ഏജൻസികളെ കൂടുതൽ ജാഗ്രതയിലാക്കിയിട്ടുണ്ട്. രാജ്യവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക ദേശീയവാദികൾക്കിടയിൽ ഉയരുന്നുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.








