നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ തന്നെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ദുർബലമായ പ്രതിപക്ഷമായി സഭയിൽ മാറതിരിക്കാൻ പിണറായിയുടെ നേതൃത്വം അത്യാവശ്യമാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ കരുതുന്നു.
പരാജയസമയത്ത് മുന്നണിയെ നയിക്കാതെ മാറിനിൽക്കുന്നത് രാഷ്ട്രീയമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചേക്കാം എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിനെ നേരിട്ടതും സർക്കാരിനെ നയിച്ചതും അദ്ദേഹമായതിനാൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ വ്യക്തമാക്കിയത്. എന്നാൽ പിണറായി വിജയൻ ഇക്കാര്യത്തിൽ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിലെ ഏറ്റവും മുതിർന്ന എം.എൽ.എ. പിണറായി വിജയനാണ്. അദ്ദേഹം മാറിനിൽക്കാൻ തീരുമാനിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കുകയുള്ളൂ. പിണറായി പദവി ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്രകമ്മിറ്റി അംഗമായ ബാലഗോപാലിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വി.എസ്. അച്യുതാനന്ദന്റെ കാലത്തെ മാതൃക പിന്തുടരുകയാണെങ്കിൽ പിണറായി പ്രതിപക്ഷ നേതാവായും കെ.എൻ. ബാലഗോപാൽ ഉപനേതാവായും നിശ്ചയിക്കപ്പെടാൻ സാധ്യതയുണ്ട്. സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരാണ് പാർട്ടി ഘടകത്തിലുള്ള സഭയിലെ മറ്റ് മുതിർന്ന നേതാക്കൾ.
ഭരണമാറ്റത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘സി.എം.ഒ. മീഡിയ’ എന്ന ഗ്രൂപ്പ് ഇനി ‘ഓപ്പസിഷൻ മീഡിയ’ എന്ന പേരിലായിരിക്കും അറിയപ്പെടുക. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക പരിശോധനയ്ക്കായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച ചേരും. യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ ഈ യോഗത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരാജയത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സൈബറിടത്തിൽ കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങൾ.









