ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം കാവിപുതച്ച് നിൽക്കുന്ന കാഴ്ചയാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ ദൃശ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജയ്യമായ നേതൃത്വവും അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളും ഒന്നുചേർന്നപ്പോൾ, പ്രതിപക്ഷം കെട്ടിപ്പൊക്കിയ താല്ക്കാലിക കോട്ടകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു. 2014-ൽ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആ യുദ്ധം ഇപ്പോൾ ‘പ്രതിപക്ഷ മുക്ത ഭാരതം’ എന്ന ചരിത്രപരമായ യാഥാർത്ഥ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 21-ടത്തും ബിജെപിയോ എൻഡിഎ സഖ്യമോ ഭരണം കൈയാളുമ്പോൾ, ഇന്ത്യയുടെ ആത്മാവ് ദേശീയതയിലാണെന്ന് വോട്ടർമാർ ഒരിക്കൽ കൂടി അടിവരയിടുന്നുവെന്ന് പറയേണ്ടിവരുന്നു.
ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോട്ടകൾ തകർത്തതും, അസമിൽ പഴയതിലും ശക്തരായി അധികാരത്തിലേറിയതും ചിട്ടയായ പ്രവർത്തനത്തിന്റെയും കൃത്യമായ രാഷ്ട്രീയ ദർശനത്തിന്റെയും വിജയമാണ്. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ കരുത്തുറ്റ നേതൃത്വത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയത് നുഴഞ്ഞുകയറ്റക്കാർക്കെതിരെയുള്ള പോരാട്ടത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ്.
തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി ഇതര കക്ഷികൾ അധികാരം പിടിച്ചെങ്കിലും നരേന്ദ്രമോദിയുടെ സ്വാധീനം അവർക്ക് ആശങ്കൾ നൽകുന്നതാണ്. തമിഴ്നാട്ടിൽ യുവജനത, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പഴഞ്ചൻ ശൈലികൾ ഉപേക്ഷിച്ച് വികസനത്തിന്റെയും ദേശീയതയുടെയും പുതിയ പാത തേടുകയാണ്. സ്വാഭാവികമായും ഇത് ഭാവിയിൽ ബിജെപിക്ക് മുതൽക്കൂട്ടാകും.
കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ അന്ത്യം കുറിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ തൂത്തെറിഞ്ഞപ്പോൾ, ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ മാറ്റം ഭാവിയിലെ മുന്നേറ്റത്തിന്റെ സൂചനയാണ്. മൂന്ന് സീറ്റുകളിലെ ചരിത്രപരമായ വിജയത്തിലൂടെ ബിജെപി കേരളത്തിൽ ഒരു നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നു. ഇതോടെ ‘കേരളം മോദിക്ക് വഴങ്ങില്ല’ എന്ന ഇടത്-വലത് മുന്നണികളുടെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി കൂടീ ആയിരിക്കുകയാണ് ഈ ജനവിധി.
പ്രതിപക്ഷ നിരയിലെ പ്രധാനികൾ ഓരോന്നായി അപ്രത്യക്ഷമാവുകയാണെന്ന് നിസംശയം പറയാം. നവീൻ പട്നായിക്കിന്റെ അപ്രമാദിത്വം അവസാനിച്ച ഒഡീഷയും, ഷിവ്‌സേന (യുബിടി) തകർന്നടിഞ്ഞ മഹാരാഷ്ട്രയും, ആം ആദ്മി പാർട്ടിയെ കൈവിട്ട ഡൽഹിയും ഇന്ന് കാവി തരംഗത്തിലാണ്.
ഒരുകാലത്ത് വടക്കേ ഇന്ത്യൻ പാർട്ടിയെന്നും പശു ബെൽറ്റിൽ മാത്രം വിജയിക്കുന്ന പാർട്ടിയെന്നും എതിരാളികൾ പ്രചരിപ്പിച്ചിരുന്ന ബിജെപി രാജ്യത്തെമ്പാടും താമരകൾ വിരിയിക്കുകയാണ്. വിദേശ നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള കർശന നിലപാടും, അഴിമതി രഹിത ഭരണവും, ആഗോളതലത്തിൽ ഇന്ത്യയെ ഒരു വൻശക്തിയായി മാറ്റാനുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമാണ് ജനങ്ങളെ വീണ്ടും വീണ്ടും താമരയിലേക്ക് അടുപ്പിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സാംസ്കാരിക പൈതൃകത്തിനും മുൻഗണന നൽകുന്ന ബിജെപി സർക്കാർ, വിഘടിത രാഷ്ട്രീയത്തിന് ഇനി രാജ്യത്ത് സ്ഥാനമില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്വാധീനം ഉറപ്പിക്കുമ്പോൾ, അടുത്ത ലക്ഷ്യം പഞ്ചാബാണെന്ന സൂചനകൾ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുകയാണ്. ദേശീയതയുടെയും വികസനത്തിന്റെയും ഈ കുതിപ്പിൽ ഇന്ത്യ കരുത്തുറ്റ ശക്തിയായി മാറുന്ന കാഴ്ചയാണ് 2026 നൽകുന്നത്.









