പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അതിവിശ്വസ്തനായ ചന്ദ്രനാഥ് രഥ് (41) വെടിയേറ്റു മരിച്ചു. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിന്റെ അണിയറയിൽ സുവേന്ദു അധികാരിയുടെ കരുത്തായി മാറിയ ചന്ദ്രനാഥിന്റെ മരണം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
പൂർബ മേദിനിപ്പൂരിലെ ചാന്ദിപൂർ സ്വദേശിയായ ചന്ദ്രനാഥ് രഥ് ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല. രഹാര രാമകൃഷ്ണ മിഷനിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു. സൈനിക സേവനത്തിന് ശേഷം കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തെങ്കിലും പിന്നീട് സുവേന്ദു അധികാരിയുടെ വിശ്വസ്തനായി രാഷ്ട്രീയ ഏകോപന ചുമതലകളിലേക്ക് മാറുകയായിരുന്നു.
ശ്രീരാമകൃഷ്ണ മിഷന്റെ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹം ഒരു കാലത്ത് ആത്മീയ ജീവിതം പോലും ആഗ്രഹിച്ചിരുന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നു. സുവേന്ദു അധികാരി മമതാ ബാനർജി സർക്കാരിൽ മന്ത്രിയായിരുന്ന 2019 കാലഘട്ടം മുതലേ ചന്ദ്രനാഥ് അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. സുവേന്ദു ബിജെപിയിലേക്ക് മാറിയപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന ചന്ദ്രനാഥ്, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നതിലും പാർട്ടി പ്രവർത്തകരുമായുള്ള ആശയവിനിമയത്തിലും നിർണ്ണായക പങ്കുവഹിച്ചു.
ഭവാനിപ്പൂർ ക്യാമ്പയിൻ ഉൾപ്പെടെയുള്ള നിർണ്ണായക രാഷ്ട്രീയ പോരാട്ടങ്ങളിൽ സുവേന്ദുവിന്റെ കോർ ടീമിൽ ചന്ദ്രനാഥ് ഉണ്ടായിരുന്നു. സുവേന്ദു മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമ്പോൾ വലിയ ഭരണപരമായ ഉത്തരവാദിത്തങ്ങൾ ചന്ദ്രനാഥിനെ കാത്തിരിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് അപ്രതീക്ഷിത മരണം. ബുധനാഴ്ച രാത്രി മധ്യംഗ്രാമിലെ ദോഹാരിയയ്ക്ക് സമീപം വെച്ചാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞുനിർത്തുകയും വളരെ അടുത്തുവെച്ച് വെടിയുതിർക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ നിലനിൽക്കുന്ന അക്രമാസക്തമായ രാഷ്ട്രീയ അന്തരീക്ഷം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്.
തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് ചന്ദ്രനാഥിന്റെ മാതാവ് ഹസി രഥ് പഞ്ചായത്ത് അംഗമായിരുന്നു. 2020-ൽ സുവേന്ദുവിനൊപ്പം രഥ് കുടുംബവും ബിജെപിയിൽ ചേരുകയായിരുന്നു.








