ഭാരതത്തിന്റെ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിൽ പുറത്തുവരുന്നത് പാകിസ്താനെ വിറപ്പിച്ച തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. മുൻകാലങ്ങളിലെ സർജിക്കൽ സ്ട്രൈക്കുകളിൽ നിന്നും ബാലാക്കോട്ട് ആക്രമണത്തിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യൻ സൈന്യം അതിർത്തി കടക്കാതെ തന്നെ ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധമായിരുന്നു ഇത്. ലോക്കൽ കടന്ന് പാക് മണ്ണിലേക്ക് കയറാതെ തന്നെ അത്യാധുനിക മിസൈലുകളും ലോങ് റേഞ്ച് പീരങ്കികളും ഉപയോഗിച്ച് പാകിസ്ഥാന്റെയും പാക് അധീന കശ്മീരിന്റെയും മുക്കും മൂലയും തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു. മാരകമായ ബ്രഹ്മോസ്, സ്കാൽപ് (SCALP), റാംപേജ്, ക്രിസ്റ്റൽ മേസ് മിസൈലുകൾക്കൊപ്പം എക്സ്-കാലിബർ പീരങ്കി ഉണ്ടകളും പാക് മണ്ണിൽ അഗ്നിവർഷം നടത്തിയപ്പോൾ ശത്രുവിന് പ്രതികരിക്കാൻ പോലും സാവകാശം ലഭിച്ചില്ല എന്നതാണ് വസ്തുത.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ അഹങ്കാരമായ മുരിദ്‌കെയിലെ ലഷ്കർ-ഇ-ത്വയ്യിബ ആസ്ഥാനവും ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും ഇന്ത്യ തകർത്തു തരിപ്പണമാക്കി. ഒരു ബ്രഹ്മോസ് മിസൈലും ഒരു സ്കാൽപ് മിസൈലും ഉപയോഗിച്ചാണ് ബഹാവൽപൂരിലെ ഭീകര കേന്ദ്രങ്ങൾ ഭാരതം നാമാവശേഷമാക്കിയത്. മുരിദ്‌കെയിലെ ഭീകര കേന്ദ്രങ്ങളെ തകർക്കാൻ റാംപേജ്, ക്രിസ്റ്റൽ മേസ് മിസൈലുകൾ ഉപയോഗിച്ചു. ഇതിനുപുറമെ ലാഹോർ, സിയാൽകോട്ട്, സർഗോദ, കറാച്ചി എന്നിവിടങ്ങളിലെ ചൈനീസ് നിർമ്മിത പാക് വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഹാർപ്പി, ഹാരോപ്പ് തുടങ്ങിയ കാമികേസെ ഡ്രോണുകളെയും ഇന്ത്യ വിന്യസിച്ചു. ഇന്ത്യൻ മിസൈലുകളുടെ പ്രഹരശേഷി കണ്ട് വിറച്ച പാക് സൈന്യത്തിന് തങ്ങളുടെ യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നു എന്നതും ഭാരതത്തിന്റെ സൈനിക മേധാവിത്വത്തിന് തെളിവാണ്.
വ്യോമസേനയ്ക്ക് പുറമെ കരസേനയും നാവികസേനയും ഈ ദൗത്യത്തിൽ സജ്ജരായിരുന്നു. ഇന്ത്യൻ മണ്ണിലെ എസ്-400 മിസൈലുകളും മീറ്റിയോർ മിസൈലുകളും ആറ് പാക് യുദ്ധവിമാനങ്ങളെയാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടത്. അതിർത്തിയിൽ 50 കിലോമീറ്ററോളം ചുറ്റളവിൽ പാകിസ്താൻ്റെ ബങ്കറുകൾ തകർക്കാൻ എക്സ്-കാലിബർ വെടിയുണ്ടകൾക്കായി. ഇതോടെ ലോക്കിന് പത്ത് കിലോമീറ്റർ അകലേക്ക് പാക് സൈന്യത്തിന് പിന്തിരിഞ്ഞോടേണ്ടി വന്നു. പാകിസ്താൻ തിരിച്ചടിച്ച ഫതഹ്-1 റോക്കറ്റുകളെയും തുർക്കി നിർമ്മിത ഡ്രോണുകളെയും ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയും ഇന്ത്യൻ സൈന്യത്തിന്റെ നവീകരിച്ച കരുത്തും ഒത്തുചേർന്നപ്പോൾ പാകിസ്ഥാൻ എന്ന ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യയുടെ കാൽക്കീഴിൽ അമരുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഭാരതത്തിന്റെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശനമായ സന്ദേശമാണ് ഈ ഓപ്പറേഷനിലൂടെ രാജ്യം നൽകിയത്.









