ആഗോളതലത്തിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ച് അതിമാരകമായ ഹന്റാവൈറസ് പടരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിനോദസഞ്ചാര കപ്പലിൽ ആണ് വൈറസ് ബാധ ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ 3 പേർ മരിച്ചു. നിലവിൽ 8 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) അടിയന്തര വാർത്താ സമ്മേളനം വിളിക്കുകയും കപ്പലിൽ നിന്ന് നേരത്തെ ഇറങ്ങിപ്പോയ 40 യാത്രക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു.
ഈ വൈറസ് ബാധയ്ക്ക് പിന്നിൽ ‘ആൻഡീസ്’ എന്ന അപകടകാരിയായ വകഭേദമാണെന്നാണ് വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച ‘എംവി ഹോണ്ടിയസ്’ എന്ന കപ്പലിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ ഈ കപ്പൽ ആഫ്രിക്കൻ തീരത്തായ കേപ് വെർഡെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. സാധാരണ ഹന്റാവൈറസുകൾ എലികളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമേ പടരാറുള്ളൂ. എന്നാൽ, ആൻഡീസ് വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ ശേഷിയുള്ളതാണ്. ഇതാണ് ആരോഗ്യവിദഗ്ധരെ കൂടുതൽ ആശങ്കയിലാക്കുന്നത്.
കപ്പലിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ സെന്റ് ഹെലീന ദ്വീപിൽ ഏകദേശം 40 യാത്രക്കാർ ഇറങ്ങിയിരുന്നു. ഇവർ വൈറസ് വാഹകരാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഇവർ വിവിധ രാജ്യങ്ങളിലേക്ക് പോയിരിക്കാം എന്നാണ് നിഗമനം. നിലവിൽ കപ്പലിലുള്ള 147 യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗവും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായതിനാൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രത്യേകിച്ചും വിദേശത്ത് നിന്ന് എത്തുന്ന സഞ്ചാരികളെ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.








