പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറുന്നതോടെ നുഴഞ്ഞുകയറ്റവും കന്നുകാലി കടത്തും ഭൂതകാലമാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കവെ സുവേന്ദു അധികാരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായും ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബംഗാളിലെ വിജയം കേവലം ഒരു തിരഞ്ഞെടുപ്പ് നേട്ടമല്ലെന്ന് അമിത് ഷാ വിശേഷിപ്പിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷയിലെ ഏറ്റവും വലിയ പഴുതുകളിലൊന്നാണ് ഈ വിജയത്തിലൂടെ അടയ്ക്കപ്പെടുന്നത്. ബംഗാളിൽ ഇനി നുഴഞ്ഞുകയറ്റവും കന്നുകാലി കടത്തും അസാധ്യമാകും. ഇന്ത്യയിലെ ഓരോ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തെ അമിത് ഷാ നിശിതമായി വിമർശിച്ചു. മമതയുടെ ഭരണത്തിൽ ഭരണകൂടം രാഷ്ട്രീയവൽക്കരിക്കപ്പെടുകയും രാഷ്ട്രീയം കുറ്റവൽക്കരിക്കപ്പെടുകയും ചെയ്തു. കുറ്റവാളികൾ തന്നെ രാഷ്ട്രീയക്കാരായി മാറി. ഗുണ്ടായിസം, അഴിമതി, ‘കട്ട് മണി’, സിൻഡിക്കേറ്റ് എന്നിവ ബംഗാളിന് ശാപമായി മാറി. പുതിയ മുഖ്യമന്ത്രി അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ ഇതെല്ലാം അവസാനിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കേന്ദ്ര പദ്ധതികൾ രാഷ്ട്രീയ കാരണങ്ങളാൽ തടഞ്ഞുവെച്ചതാണ് ബംഗാളിന്റെ വികസനം മുരടിപ്പിക്കാൻ കാരണമെന്ന് ഷാ ആരോപിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലുള്ളതോടെ ഇനി ബംഗാളിന്റെ വികസനത്തെ തടയാൻ ആർക്കും കഴിയില്ല. ഒഡീഷ, അസം, ബംഗാൾ എന്നിവയുൾപ്പെടുന്ന കിഴക്കൻ ഇന്ത്യ ഇപ്പോൾ ബിജെപിയുടെ പതാകയ്ക്ക് കീഴിലാണെന്നും പടിഞ്ഞാറൻ ഇന്ത്യയ്‌ക്കൊപ്പം കിഴക്കൻ മേഖലയും ഇനി വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് സുരക്ഷിതത്വവും പൗരന്മാർക്ക് സംരക്ഷണവും ഉറപ്പാക്കുന്ന ഒരു ‘സോനാർ ബംഗ്ലാ’ കെട്ടിപ്പടുക്കുമെന്നതാണ് ബിജെപിയുടെ വാഗ്ദാനം. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും കലയിലും ബംഗാൾ വീണ്ടും ഇന്ത്യയുടെ മുഖമായി മാറുമെന്ന് അമിത് ഷാ പറഞ്ഞു.








