ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവ്. നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം. മെയ് 31-ന് വൈസ് അഡ്മിറൽ സ്വാമിനാഥൻ ചുമതലയേൽക്കും. സ്വതന്ത്ര ഇന്ത്യയുടെ 34-ാമത് നാവികസേനാ മേധാവിയായും, 26-ാമത് ചീഫ് ഓഫ് നേവൽ സ്റ്റാഫായുമാണ് അദ്ദേഹം നിയമിക്കപ്പെടുന്നത്.
1987 ജൂലൈ 1-നാണ് കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്. കമ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയറിൽ വിദഗ്ധനായ അദ്ദേഹം, കഴിഞ്ഞ 38 വർഷത്തിലേറെയായി നാവികസേനയുടെ വിവിധ നിർണ്ണായക തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാവികസേനയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച ‘ഇന്ത്യൻ നേവൽ സേഫ്റ്റി ടീമിന്’ നേതൃത്വം നൽകിയത് അദ്ദേഹമാണ്. മികച്ച സേവനത്തിന് രാജ്യം പരമവിശിഷ്ട സേവാ മെഡൽ , അതിവിശിഷ്ട സേവാ മെഡൽ , വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി ആദരിച്ചിട്ടുള്ള വ്യക്തിത്വം കൂടിയാണ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുടെ കാര്യത്തിലും ഏറെ പ്രശസ്തനാണ് അദ്ദേഹം. നാഷണൽ ഡിഫൻസ് അക്കാദമി പൂർവ്വ വിദ്യാർത്ഥിയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (CUSAT) നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ എം.എസ്.സി., ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എം.എ. , മുംബൈ സർവ്വകലാശാലയിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ പിഎച്ച്.ഡി. എന്നിവയും കൃഷ്ണ സ്വാമിനാഥൻ നേടിയിട്ടുണ്ട്.
റിയർ അഡ്മിറൽ പദവിയിലിരിക്കെ കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫീസറായി (ട്രെയിനിംഗ്) പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയുടെ പരിശീലന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഐഎൻഎസ് വിക്രാമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിന്റെ കമാൻഡിംഗ് ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐഎൻഎസ് മൈസൂർ, ഐഎൻഎസ് കുലിഷ്, മിസൈൽ ബോട്ടുകളായ ഐഎൻഎസ് വിദ്യുത്, വിനാശ് എന്നിവയുടെയും തലവനായിരുന്നു. നിലവിൽ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി പ്രവർത്തിക്കുകയാണ് അദ്ദേഹം.









