രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിർണ്ണായകമായ നേതൃമാറ്റത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (CDS) ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ സുബ്രഹ്മണിയുടെ നിയമനം. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് കൃഷ്ണ സ്വാമിനാഥൻ ചുമതലയേൽക്കുന്നത്. മാസാവസാനത്തോടെ ഇരുവരും ഔദ്യോഗികമായി പദവികൾ ഏറ്റെടുക്കും. ലഫ്റ്റനന്റ് ജനറൽ രാജ സുബ്രഹ്മണി ഇതോടൊപ്പം മിലിട്ടറി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ചുമതല കൂടി വഹിക്കും.
ദേശീയ പ്രതിരോധ അക്കാദമിയിൽ (NDA) നിന്ന് പരിശീലനം പൂർത്തിയാക്കി 1985-ൽ ഗർവാൾ റൈഫിൾസിലൂടെയാണ് രാജ സുബ്രഹ്മണി സൈനിക സേവനം ആരംഭിക്കുന്നത്. യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് സ്റ്റാഫ് കോളേജ്, ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ അദ്ദേഹം കിംഗ്സ് കോളേജ് ലണ്ടനിൽ നിന്ന് എംഎ ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് എംഫിലും നേടിയിട്ടുണ്ട്. കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും ജമ്മു കശ്മീരിൽ രാഷ്ട്രീയ റൈഫിൾസ് സെക്ടർ ഡെപ്യൂട്ടി കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിന്റെ 47-ാമത് വൈസ് ചീഫ് പദവിയും സെൻട്രൽ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് പരം വിശിഷ്ട സേവാ മെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1987-ൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് മൈസൂർ, ഐഎൻഎസ് കുലിഷ് എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ച പരിചയവുമായാണ് നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സേവന മികവിന് അതിവിശിഷ്ട സേവാ മെഡലും സേനാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിർത്തിയിലെ വെല്ലുവിളികളും ആഗോള പ്രതിരോധ സാഹചര്യങ്ങളും കണക്കിലെടുത്ത് അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഈ പുതിയ നിയമനങ്ങളെ രാജ്യം ഉറ്റുനോക്കുന്നത്.









