ഹിന്ദു പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നിർമ്മിച്ച് പെൺകുട്ടികളെ പ്രണയക്കുരുക്കിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ഗോണ്ട സ്വദേശിയായ ഷുഐബ് അക്തറാണ് ലഖ്‌നൗവിൽ അറസ്റ്റിലായത്. ‘സൗരഭ് സിംഗ്’ എന്ന പേരിൽ വ്യാജ സോഷ്യൽ മീഡിയ ഐഡി നിർമ്മിച്ചാണ് ഇയാൾ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ചിരുന്നത്. സലൂൺ ഉടമയാണ് ഷുഐബ്.പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിലാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സൗരഭ് സിംഗ് എന്ന പേരിൽ പരിചയപ്പെട്ട യുവാവ് തന്റെ യഥാർത്ഥ മതവും വ്യക്തിത്വവും മറച്ചുവെച്ചാണ് ബന്ധം സ്ഥാപിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ തന്നെ നിരന്തരം പീഡിപ്പിക്കുകയും മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പെൺകുട്ടി പരാതിപ്പെട്ടു.
ലൗ ജിഹാദ് ആരോപണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് ഉത്തർപ്രദേശ് പോലീസ് ഈ കേസിനെ കാണുന്നത്. ഷുഐബ് അക്തറിനെതിരെ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, മതപരിവർത്തന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ഇയാൾ വലയിലാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ലഖ്‌നൗ പോലീസ് അറിയിച്ചു. മതവിശ്വാസത്തെയും സ്വകാര്യതയെയും ദുരുപയോഗം ചെയ്യുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.











