ഇസ്താംബൂൾ : ഇറാനുമായുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് വീണ്ടും ശക്തമായ സൈനിക നടപടിക്ക് ഒരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ രാത്രി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ ആക്രമണം നടത്തിയെന്നും, ഇന്ന് രാത്രിയും അതിനേക്കാൾ കഠിനമായ പ്രഹരം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് തുറന്നടിച്ചു. ഇറാന് താൻ മുൻകൂട്ടി ഒരു ചെറിയ മുന്നറിയിപ്പ് നൽകുകയാണെന്നും ഇന്ന് രാത്രി അവരെ ഞങ്ങൾ വളരെ ശക്തമായി തന്നെ ആക്രമിക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ഏതാനും ഡ്രോണുകളും ഒരു റോക്കറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി ഇറാന്റെ ദക്ഷിണ തീരമേഖലകളിലെ എൺപതിലധികം തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് യുഎസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം ബോംബ് വർഷം നടത്തിയത്.
ഇറാൻ ഭരണകൂടത്തെയും അവിടുത്തെ നേതാക്കളെയും കടുത്ത ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഇറാൻ നേതാക്കൾ രഹസ്യമായി കരാറുകൾക്ക് സമ്മതിക്കുകയും പരസ്യമായി മറ്റൊരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയുള്ളവരാണെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 47 വർഷമായി അവർ വളരെ മോശമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. അവർക്ക് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവാദം നൽകില്ലെന്നും അത്തരമൊരു ആയുധം കൈവന്നാൽ അവർ അത് ഉപയോഗിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മുൻകാലങ്ങളിൽ തങ്ങളുടെ ആയിരക്കണക്കിന് സൈനികരുടെ ജീവനെടുത്തത് ഇറാനാണെന്നും, 2020-ൽ അമേരിക്ക വധിച്ച ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയാണ് റോഡരികിലെ ബോംബ് സ്ഫോടനങ്ങളുടെ പിതാവെന്നും ട്രംപ് ആരോപിച്ചു. കൂടാതെ തങ്ങളെ വധിക്കാൻ ലക്ഷ്യമിടുന്നവരുടെ പട്ടികയിൽ ഒന്നാമത് തന്റെ പേരാണുള്ളതെന്നും ഇതുവരെ തനിക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയുടെ സൈനിക നീക്കങ്ങൾ തികച്ചും അനിവാര്യമായിരുന്നുവെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ വ്യക്തമാക്കി. ഒരു വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോൾ ഇറാൻ അത് ലംഘിക്കുകയാണെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ തീരുമാനത്തിൽ താൻ ട്രംപിനൊപ്പമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.








