ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്കും ടാർഗെറ്റഡ് കില്ലിംഗിനും ചരടുവലിക്കുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാത്തലവൻ ഷെഹ്‌സാദ് ഭട്ടിയെ വിട്ടുകിട്ടാനുള്ള നടപടികൾ ഊർജിതമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, ഡൽഹിയിലെ പ്രമുഖ ക്ഷേത്രങ്ങൾക്കും ഹരിയാനയിലെ സൈനിക ക്യാമ്പുകൾക്കും നേരെയുള്ള ആക്രമണ പദ്ധതികൾ എന്നിവയ്ക്ക് പിന്നിൽ ഭട്ടിയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇന്ത്യ നീക്കം കടുപ്പിച്ചത്.
ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭട്ടി നിലവിൽ ദുബായിലും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുമായി ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. പത്തിലധികം കേസുകളാണ് വിവിധ ഇന്ത്യൻ ഏജൻസികൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പൂർണ്ണ പിന്തുണയോടെയാണ് ഭട്ടി അന്താരാഷ്ട്ര തലത്തിൽ തന്റെ ശൃംഖല നിയന്ത്രിക്കുന്നത്. 16 രാജ്യങ്ങളിൽ തനിക്ക് ശൃംഖലയുണ്ടെന്നും ഇരുനൂറോളം ഓപ്പറേറ്റീവുകൾ തന്റെ കീഴിലുണ്ടെന്നും ഭട്ടി അവകാശപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിച്ച് ഭീകരപ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് ഇയാളുടെ പ്രധാന രീതി. പണവും പ്രശസ്തിയും വാഗ്ദാനം ചെയ്ത് യുവാക്കളെ ‘ഹീറോ’കളാക്കാമെന്ന് മോഹിപ്പിച്ചാണ് ഇയാൾ വലയിലാക്കുന്നത്. ഡൽഹിയിലെ തിരക്കേറിയ ക്ഷേത്രങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ജനനിബിഡമായ ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്ഫോടനം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി ഒൻപതോളം പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദൗത്യത്തിനായി ഒരാളെ ഉപയോഗിച്ച ശേഷം പിന്നീട് അയാളെ ഒഴിവാക്കുന്ന ‘ഡിസ്പോസിബിൾ മൊഡ്യൂൾ’ രീതിയാണ് ഭട്ടി പിന്തുടരുന്നത്. ഇത് അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഭട്ടി ഇന്ത്യൻ പൗരനല്ല എന്നതും ഒരിക്കൽ പോലും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടില്ല എന്നതും കൈമാറൽ നടപടികൾ (Extradition) സങ്കീർണ്ണമാക്കുന്നുണ്ടെങ്കിലും, മുമ്പ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിച്ച മാതൃകയിൽ ഭട്ടിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യൻ ഏജൻസികൾ. മെയ് അഞ്ചിന് അമൃത്സർ കന്റോൺമെന്റിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഭട്ടിയുടെ ശൃംഖലയ്ക്ക് പങ്കുണ്ടോ എന്ന് ഏജൻസികൾ പരിശോധിച്ചുവരികയാണ്.











