അയൽരാജ്യമായ പാകിസ്താൻ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇന്ധന അടിയന്തരാവസ്ഥയിലേക്കും കൂപ്പുകുത്തുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇറാൻ-അമേരിക്ക ചർച്ചകൾ പരാജയപ്പെട്ടതും പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ (Austerity Measures) 2026 ജൂൺ 13 വരെ നീട്ടി ഉത്തരവിട്ടു. ഇന്ധനക്ഷാമം രൂക്ഷമായതോടെ മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശയാത്രകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ഇന്ധന വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചു. സർക്കാർ വാഹനങ്ങളിൽ 60 ശതമാനവും നിരത്തിലിറക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യം ഒരു ‘എമർജൻസി മോഡിലേക്ക്’ മാറിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം തള്ളിയതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും വെട്ടിക്കുറച്ചു. ആഴ്ചയിൽ നാല് ദിവസം മാത്രമാകും മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുക. പൊതു-സ്വകാര്യ മേഖലകളിലെ 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും (Work From Home) നിർദ്ദേശമുണ്ട്. പെട്രോൾ വില പാകിസ്താൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ആംബുലൻസുകൾക്കും പൊതുഗതാഗതത്തിനും മാത്രമാണ് നിലവിൽ ഇന്ധന നിയന്ത്രണത്തിൽ നേരിയ ഇളവ് നൽകിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നത് പാകിസ്താൻ്റെ സാമ്പത്തിക തകർച്ചയുടെ ആക്കം കൂട്ടുകയാണ്. സാധാരണ നിലയിലുള്ള പ്രോട്ടോക്കോളുകൾ പാലിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാണെന്ന് ഷെരീഫ് സർക്കാർ ഔദ്യോഗികമായി സമ്മതിക്കുന്നു. പാകിസ്ഥാൻ നേരിടുന്ന ഈ തകർച്ച മേഖലയിലെ മറ്റ് രാജ്യങ്ങളിലും വലിയ ആശങ്കയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ പട്ടിണിയും പവർക്കട്ടും രാജ്യം നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.












