കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് വൈകുന്നതിനെതിരെ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാത്തത് ശരിയല്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. 102 സീറ്റുകൾ നേടി മുന്നണി അധികാരത്തിലേക്ക് വരുമ്പോൾ നായകനെ പ്രഖ്യാപിക്കാൻ വൈകുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് ലീഗ് നിരീക്ഷിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം ഇത്രയധികം നീണ്ടുപോകുന്നത് ഉചിതമല്ല. ഇന്ന് തന്നെ ഹൈക്കമാൻഡ് തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് തീരുമാനമെടുത്താൽ ഉടൻ യു.ഡി.എഫ് യോഗം ചേർന്ന് മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയിലെത്തും. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ മൂന്ന് വർഷം മികച്ച രീതിയിൽ പ്രവർത്തിക്കുകയും മുന്നണിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് മുസ്ലിം ലീഗിന്റെ ഉറച്ച നിലപാട്.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെയും പ്രവർത്തകരുടെയും ആഹ്ലാദ പ്രകടനങ്ങളെ ബാധിച്ചതായി ലീഗ് നേതാക്കൾ പറഞ്ഞു. ഈ സാഹചര്യം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയില്ലെങ്കിലും നിലവിൽ സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും, യു.ഡി.എഫ് അധികാരത്തിൽ വരുന്നത് മുന്നിൽക്കണ്ട് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലിം ലീഗ് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള പൂർണ്ണ ചുമതല പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.








