ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരവാദികൾക്ക് ഒത്താശ ചെയ്ത സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പെടെ രണ്ട് ഭീകരവാദ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ബലോച്ചിക്കും മറ്റ് രണ്ട് പാക് ഭീകരർക്കും താമസസൗകര്യവും ഭക്ഷണവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയതിനാണ് സർക്കാർ സ്കൂൾ അധ്യാപകനായ മഷ്കൂർ അഹമ്മദ്, മനീർ അഹമ്മദ് എന്നിവർ പിടിയിലായത്. ഫെബ്രുവരി 22-ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ കഴിഞ്ഞ നാല് വർഷമായി ഒളിവിൽ കഴിയാൻ സഹായിച്ചത് ഈ അധ്യാപകനായിരുന്നു എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. കിഷ്ത്വാറിലെ ചത്രൂ മേഖലയിലെ ദുർഘടമായ മലനിരകളും വനങ്ങളും കേന്ദ്രീകരിച്ച് ഭീകരർക്ക് സുരക്ഷിത താവളമൊരുക്കാൻ മഷ്കൂർ അഹമ്മദ് നേരിട്ട് ഇടപെട്ടതായി പോലീസ് കണ്ടെത്തി.
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ജെയ്‌ഷെ കമാൻഡർ സൈഫുള്ള ബലോച്ചിയുടെ ചിത്രം മഷ്കൂർ അഹമ്മദിന്റെ വീട്ടിൽ വെച്ചാണ് എടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നോട്ടുകൾ കൊണ്ടുള്ള മാലയണിഞ്ഞ് നിൽക്കുന്ന ഭീകരന്റെ ചിത്രമാണ് ഇയാളുടെ വീട്ടിൽ നിന്ന് ലഭിച്ചത്. 2004-ൽ റഹ്ബർ-ഇ-താലിം (ReT) അധ്യാപകനായി ജോലിയിൽ പ്രവേശിച്ച മഷ്കൂർ 2009-ലാണ് സർവീസിൽ സ്ഥിരപ്പെടുത്തിയത്. ഇത്രയും കാലം സർക്കാർ ശമ്പളം വാങ്ങി ഭാരതത്തിനെതിരായ നീക്കങ്ങൾക്ക് കൂട്ടുനിന്ന ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉടൻ ഉത്തരവിട്ടേക്കും. ചത്രൂ മേഖലയിലെ സിംഗ്‌പോറയിൽ ജനുവരി 19-ന് കണ്ടെത്തിയ അതിരഹസ്യമായ ഭീകര താവളത്തിൽ നാല് മാസത്തേക്കുള്ള റേഷനും പുതപ്പുകളും പാചക ഉപകരണങ്ങളും ശേഖരിച്ചുവെച്ചിരുന്നു. ഭീകരർക്ക് ഇത്രയേറെ ആഴത്തിലുള്ള പിന്തുണ ഗ്രാമങ്ങളിൽ നിന്ന് ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ.
ഭാരതീയ ന്യായ സംഹിത (BNS), യുഎപിഎ (UAPA), ആംസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കിഷ്ത്വാർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് നരേഷ് സിംഗിന്റെ നേതൃത്വത്തിൽ നടന്ന നിർണ്ണായക ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഇത്തരം രാജ്യദ്രോഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ലോജിസ്റ്റിക് സംവിധാനങ്ങൾ തകർക്കാൻ ഈ അറസ്റ്റ് സഹായിക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. അതിർത്തി കടന്നെത്തുന്ന ഭീകരർക്ക് പ്രാദേശിക സഹായം നൽകുന്ന ശൃംഖലയെ പൂർണ്ണമായും വേരോടെ പിഴുതെറിയാനുള്ള നീക്കത്തിലാണ് ജമ്മു കാശ്മീർ പോലീസ്. ഗ്രാമവാസികളെയും യുവാക്കളെയും തെറ്റിദ്ധരിപ്പിച്ച് ഭീകരവാദത്തിലേക്ക് നയിക്കുന്ന ഇത്തരം ശത്രുക്കൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും മേഖലയിൽ വ്യാപകമായ റെയ്ഡുകൾ തുടരുമെന്നാണ് സൂചന.








