മഹാരാഷ്ട്രയിലെ പുനെയിൽ ആശുപത്രിക്ക് സമീപം ബോംബ് സമാനമായ വസ്തു കണ്ടെത്തിയത് വൻ പരിഭ്രാന്തി പരത്തുന്നു. പുണെയിലെ ഹഡപ്‌സർ മേഖലയിലുള്ള ഉഷാകിരൺ ആശുപത്രിക്ക് സമീപമാണ് സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ കാമധേനു സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിലാണ് ദുരൂഹ സാഹചര്യത്തിൽ ഈ വസ്തു കണ്ടെത്തിയത്. രണ്ട് പൈപ്പുകളും ഒരു ടൈമറും ഘടിപ്പിച്ച രീതിയിലായിരുന്നു ഈ പായ്ക്കറ്റ്. ടൈമറിൽ സമയം സെറ്റ് ചെയ്തിരുന്നതായും ഏകദേശം ആറ് മണിക്കൂർ ദൈർഘ്യമാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വസ്തു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പുനെ സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ആശുപത്രിക്ക് സമീപമായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും അടക്കം നൂറുകണക്കിന് ആളുകൾ പ്രദേശത്തുണ്ടായിരുന്നു. ഇതേത്തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്.
കണ്ടെത്തിയ വസ്തു ബോംബ് സ്ക്വാഡ് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇത് യഥാർത്ഥ സ്ഫോടകവസ്തുവാണോ അതോ ഭീതി പടർത്താൻ ആരെങ്കിലും വ്യാജമായി നിർമ്മിച്ചതാണോ എന്നറിയാൻ ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ്, പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്. നിലവിൽ ആർക്കും പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹഡപ്‌സർ മേഖലയിൽ പോലീസ് പട്രോളിംഗും സുരക്ഷാ പരിശോധനകളും ശക്തമാക്കി.









