ന്യൂഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള പ്രമുഖ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയാണ് പിടിയിലായത്. സിബിഐ അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി നീറ്റ് പരീക്ഷാ നടത്തിപ്പ് പാനലിൽ പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ചോദ്യപേപ്പറുകളിലേക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു എന്ന് സിബിഐ കണ്ടെത്തി.
22 ലക്ഷത്തിലധികം വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കാൻ കാരണമായ ചോർച്ചയുടെ പ്രധാന ഉറവിടം പ്രൊഫസർ കുൽക്കർണിയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി വർഷങ്ങളായി ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലിൽ അംഗമായിരുന്നു കുൽക്കർണി. ഈ സ്വാധീനം ഉപയോഗിച്ചാണ് ഏപ്രിൽ അവസാന വാരത്തിൽ ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്. കേസിൽ മെയ് 14-ന് അറസ്റ്റിലായ മനീഷ വാഗ്‌മറെ എന്ന സ്ത്രീയുടെ സഹായത്തോടെയാണ് കുൽക്കർണി വിദ്യാർത്ഥികളെ സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ഇയാൾ പൂനെയിലെ തന്റെ സ്വന്തം വസതിയിൽ വെച്ച് രഹസ്യ കോച്ചിംഗ് ക്ലാസുകൾ നടത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് വിദ്യാർത്ഥികൾക്ക് ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ നോട്ടുബുക്കുകളിൽ കൈപ്പടയിൽ എഴുതിയെടുത്ത ഈ ചോദ്യങ്ങൾ, മെയ് 3-ന് നടന്ന യഥാർത്ഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി 100% കൃത്യതയോടെ ഒത്തുപോകുന്നതായി സിബിഐ കണ്ടെത്തി. മെയ് 12-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യപേപ്പർ ചോർച്ച പുറത്തായതിനെത്തുടർന്ന് മെയ് 12-നാണ് 2026-ലെ നീറ്റ് പരീക്ഷ റദ്ദാക്കിയതായി എൻടിഎ പ്രഖ്യാപിച്ചത്. നീറ്റിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ പൂർണ്ണമായി റദ്ദാക്കേണ്ടി വരുന്നത്. റദ്ദാക്കിയ നീറ്റ് പരീക്ഷ 2026 ജൂൺ 21-ന് വീണ്ടും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.








