വർഷങ്ങൾ നീണ്ട ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി കെട്ടിപ്പടുക്കാൻ അണികളോട് ആഹ്വാനം ചെയ്ത് മമത ബാനർജി. പരാജയത്തിൽ പതറില്ലെന്നും പാർട്ടി വിട്ടുപോകാൻ താൽപ്പര്യമുള്ളവർക്ക് പോകാമെന്നും മമത വ്യക്തമാക്കി.
തന്റെ വസതിയായ കാളിഘട്ടിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മമത നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കപ്പെട്ടുവെന്ന് മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ആർക്കും മുന്നിലും തലകുനിക്കില്ലെന്നും പാർട്ടി വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും അവർ പറഞ്ഞു.
തകർക്കപ്പെട്ട പാർട്ടി ഓഫീസുകൾ പുനർനിർമ്മിക്കാനും പെയിന്റ് ചെയ്ത് തുറക്കാനും അണികളോട് നിർദ്ദേശിച്ചു. “ആവശ്യമെങ്കിൽ ഞാനും പെയിന്റ് ചെയ്യാൻ കൂടാം” എന്ന് മമത പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകൾക്കിടയിലാണ് മമതയുടെ പ്രതികരണം. “മറ്റ് പാർട്ടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, ഞാൻ ആരെയും നിർബന്ധിച്ച് പിടിച്ചുനിർത്തില്ല,” മമത പറഞ്ഞു. പലർക്കും പല നിർബന്ധങ്ങളും ഉണ്ടാകാം, പോകുന്നവർ പോകട്ടെ, പുതിയൊരടിത്തറയിൽ താൻ പാർട്ടി വീണ്ടും പടുത്തുയർത്തുമെന്നും അവർ വ്യക്തമാക്കി.
ഭരണകക്ഷിയായിരുന്ന ടിഎംസി ഇത്തവണ പ്രതിപക്ഷ നിരയിലേക്ക് തള്ളപ്പെട്ടു. 294 സീറ്റുകളിൽ വെറും 80 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. മമത ബാനർജി തന്റെ ഉറച്ച കോട്ടയായ ഭവാനിപൂരിൽ പരാജയപ്പെട്ടത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. വൻമരങ്ങൾ ഉൾപ്പെടെ 211 സ്ഥാനാർത്ഥികളാണ് ഇത്തവണ പരാജയപ്പെട്ടത്. ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പങ്കെടുത്ത യോഗത്തിൽ, ഭീഷണികളെയും അക്രമങ്ങളെയും അതിജീവിച്ച് പൊരുതിയ സ്ഥാനാർത്ഥികളെ പാർട്ടി അഭിനന്ദിച്ചു.










