ഭോപ്പാൽ : തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം. ട്രെയിൻ നമ്പർ 12431 ആണ് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ വെച്ച് തീ പിടിച്ചത്. ട്രെയിനിന്റെ എസി കോച്ചായ B-1 ലാണ് ആദ്യം തീ പടർന്നത്. തുടർന്ന് സമീപത്തെ സീറ്റിങ് കം ലഗേജ് റേക്ക് കോച്ചിലേക്കും തീ പടരുകയായിരുന്നു.
വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ കോട്ട ഡിവിഷന് കീഴിലുള്ള ലൂണി റിച്ച , വിക്രംഗഡ് അലോട്ട് സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് അപകടമുണ്ടായത്. കോച്ചിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ ഗാർഡ് ഉടൻ തന്നെ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയും ട്രെയിൻ അടിയന്തരമായി നിർത്തിക്കുകയും ചെയ്തു. പടരുന്നത് തടയാൻ റെയിൽവേ ലൈനിലെ ഓവർഹെഡ് ഇലക്ട്രിക് സപ്ലൈ ഉടനടി വിച്ഛേദിച്ചു. തീപിടിച്ച B-1 കോച്ചിൽ 68 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീ അതിവേഗം പടർന്നുപിടിച്ചെങ്കിലും ആർ.പി.എഫ് ഉദ്യോഗസ്ഥരും ട്രെയിനിലെ ജീവനക്കാരും ചേർന്ന് വെറും 15 മിനിറ്റുകൾക്കുള്ളിൽ കോച്ചിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിക്കൊണ്ട് വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
അപകടവിവരമറിഞ്ഞയുടൻ രത്‌ലാം ഡിവിഷണൽ റെയിൽവേ മാനേജർ , കോട്ട ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, റെയിൽവേ ദുരന്ത നിവാരണ സേന എന്നിവർ സംഭവസ്ഥലത്തെത്തി. തീപിടിച്ച B-1 കോച്ച് ട്രെയിനിൽ നിന്നും വേർപെടുത്തി തീ പൂർണ്ണമായും അണച്ചു. അപകടത്തെ തുടർന്ന് ഡൽഹി – മുംബൈ റെയിൽവേ റൂട്ടിൽ രണ്ട് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.








