ബഹിരാകാശ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും കുത്തക തകർത്ത് ആഗോള തലത്തിൽ ഭാരതത്തിന്റെ വിജയക്കൊടി പാറിക്കാൻ രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയറോസ്പേസ് (Skyroot Aerospace) ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക റോക്കറ്റായ ‘വിക്രം 1’ (Vikram-1) ഏതാനും ആഴ്ചകൾക്കുള്ളിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭ്രമണപഥത്തിലേക്ക് കുതിച്ചുയരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതും ഭാരതീയ യുവത്വത്തിന് നൽകിയ വൻ ഊർജ്ജത്തിന്റെ തെളിവാണ് ഈ ചരിത്രപരമായ ദൗത്യം. ‘ബഹിരാകാശം എല്ലാവർക്കുമായി തുറന്നുകൊടുക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്കൈറൂട്ടിന്റെ സ്ഥാപകനും സിഇഒയുമായ പവൻ കുമാർ ചന്ദനയും സഹസ്ഥാപകൻ നാഗ ഭരത് ദാക്കയും ആഗോള ബഹിരാകാശ വിപണിയിൽ ഭാരതത്തെ ഒന്നാമതെത്തിക്കാനുള്ള പുറപ്പാടിലാണ്. ഭാവിയിൽ ഒരു ടാക്സി ബുക്ക് ചെയ്യുന്നതുപോലെ അല്ലെങ്കിൽ സ്വകാര്യ ജെറ്റ് വിമാനം വാടകയ്‌ക്കെടുക്കുന്നതുപോലെ അതിലളിതമായി ബഹിരാകാശ യാത്രകൾ സാധ്യമാക്കുകയാണ് ഈ യുവ ശാസ്ത്രജ്ഞരുടെ ലക്ഷ്യം.
ഐഎസ്ആർഒയിൽ (ISRO) പ്രതിമാസം 75,000 രൂപ ശമ്പളമുണ്ടായിരുന്ന സുരക്ഷിതമായ സർക്കാർ ജോലി പവൻ കുമാർ ചന്ദന ധീരമായി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ നാഗ ഭരത് ദാക്കയുമായി ചേർന്ന് കേവലം എട്ട് വർഷം കൊണ്ട് അവർ കെട്ടിപ്പടുത്ത സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ ഇന്നത്തെ വിപണി മൂല്യം 10,000 കോടി രൂപയാണ്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച വിക്രം 1 റോക്കറ്റ് കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ്. ഇത് ആഗോള തലത്തിൽ വൻകിട വിദേശ കമ്പനികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ‘
മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ പ്രതിരോധ-ബഹിരാകാശ മേഖലകളിൽ ഭാരതം കൈവരിക്കുന്ന സ്വയംപര്യാപ്തതയുടെയും ആത്മനിർഭരതയുടെയും മികച്ച ഉദാഹരണമാണ് സ്കൈറൂട്ടിന്റെ ഈ കുതിപ്പ്. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കാതെ സ്വന്തം മണ്ണിൽ വിസ്മയങ്ങൾ തീർക്കുന്ന ഈ യുവ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൻതോതിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.












