വയനാട് : വയനാട്ടിൽ എഐസിസി നേതൃത്വത്തിനെതിരെ ഉയർന്ന വിവാദ പോസ്റ്ററുകളിൽ കേസെടുത്ത് പോലീസ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായി ‘വയനാട് അടുത്ത അമേഠിയാകും’ എന്ന പോസ്റ്ററുകൾ പതിച്ചതിനെതിരെയാണ് കേസ്. പുതിയ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡിൽ നാടകീയമായ തർക്കങ്ങൾ നിലനിന്നിരുന്ന സമയത്തായിരുന്നു വയനാട്ടിലെ വിവിധ മേഖലകളിൽ ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നത്.
ടി. സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത , കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കൽപ്പറ്റ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൽപ്പറ്റയിലെ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) ഓഫീസിന്റെ മതിൽക്കകത്തും, കോഴിക്കോട് മുക്കത്തുള്ള പ്രിയങ്ക ഗാന്ധിയുടെ എംപി ഓഫീസിന് സമീപവുമാണ് ഇംഗ്ലീഷിൽ അച്ചടിച്ച അജ്ഞാത പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനെതിരെയായിരുന്നു പോസ്റ്ററുകൾ പതിച്ചിരുന്നത്.









