പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പാലാ എം.എൽ.എ മാണി സി. കാപ്പൻ. തനിക്ക് മന്ത്രിസ്ഥാനം നൽകാത്തതിനെതിരെ മണ്ഡലത്തിലെ ജനങ്ങൾക്കിടയിലും അണികൾക്കിടയിലും വലിയ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെയാണ് മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ നിലനിൽക്കുന്ന ധാരണകൾ മാണി സി. കാപ്പൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയത്. ആദ്യ രണ്ടര വർഷം കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബും അടുത്ത രണ്ടര വർഷം മാണി സി. കാപ്പനും മന്ത്രിയാകും എന്ന രീതിയിലാണ് നിലവിലെ ടേം വ്യവസ്ഥ.
“ഞാനും അനൂപും തമ്മിൽ പ്രശ്നങ്ങൾ ഇല്ല. ഞങ്ങൾ കണ്ടിരുന്നു. അനൂപും ഞാനും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടുപേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രണ്ടരവർഷം കൂടുതലും എന്റെ മണ്ഡലത്തിന് വേണ്ടി പ്രവർത്തിക്കും.” മാണി സി കാപ്പൻ പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെയുള്ള ആദ്യ രണ്ടര വർഷക്കാലയളവിലേക്ക് കാബിനറ്റ് റാങ്കുള്ള മറ്റൊരു പദവി തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കാപ്പൻ വെളിപ്പെടുത്തി. ഈ പദവി എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിലും ചില മന്ത്രിമാർക്ക് സമാനമായ ടേം വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രധാന നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും കാപ്പൻ പറഞ്ഞു. പാലായിൽ ജയിച്ചാൽ കാപ്പൻ തിരുവനന്തപുരത്ത് നിന്ന് ഔദ്യോഗിക പതാക വെച്ച കാറിലായിരിക്കും വരികയെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വി.ഡി. സതീശനും വലിയ പ്രതിഫലം കാത്തിരിപ്പുണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.








