മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ റെയിൽവേ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാപക അക്രമം. ഗരീബ് നഗർ ചേരി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുനീക്കിയതിനെത്തുടർന്ന് പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായി. പോലീസിന് നേരെ വലിയ രീതിയിലുള്ള കല്ലേറുണ്ടായതിനെ തുടർന്ന് നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. കല്ലേറുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെസ്റ്റേൺ റെയിൽവേ അധികൃതർ നടത്തുന്ന വൻകിട കൈയേറ്റ വിരുദ്ധ ഡ്രൈവിന്റെ രണ്ടാം ദിവസത്തെ പ്രവൃത്തികൾക്കിടയിലായിരുന്നു ഈ സംഘർഷം ഉണ്ടായത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗരീബ് നഗറിലെ 500 ഓളം അനധികൃത കുടിലുകളും നിർമ്മിതികളും നീക്കം ചെയ്യാനുള്ള അഞ്ച് ദിവസത്തെ ദൗത്യം റെയിൽവേ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഈ ചേരി പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന പഴയ ‘ഗരീബ് നഗർ സുന്നി മസ്ജിദ്’ എന്ന മൂന്ന് നിലകളുള്ള മതപരമായ നിർമ്മിതി ബുൾഡോസർ ഉപയോഗിച്ച് തകർത്തതോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടുകയും മുദ്രാവാക്യം വിളികളോടെ പോലീസിനെയും മസ്ജിദ് പൊളിച്ചു മാറ്റുന്ന തൊഴിലാളികളെയും തടയാൻ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെള്ളവും പ്ലാസ്റ്റിക് ബക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കളും വലിച്ചെറിഞ്ഞു. പ്രദേശത്ത് നിലവിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.










