ഇറ്റലി, യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. ആഗോള നേതാക്കളുമായുള്ള തന്ത്രപ്രധാന ചർച്ചകൾക്കൊപ്പം തന്നെ, സന്ദർശനവേളയിൽ പ്രധാനമന്ത്രി വിദേശ രാഷ്ട്രത്തലവന്മാർക്ക് നൽകിയ പ്രത്യേക സമ്മാനങ്ങളും ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുകയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കലകളും വിളിച്ചോതുന്ന അപൂർവ്വ സമ്മാനങ്ങളാണ് മോദി ലോകനേതാക്കൾക്കായി കരുതിയത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തനത് ശൈലിയിലുള്ള പട്ടുഷാളുകളാണ് മോദി സമ്മാനിച്ചത്. അസമിൽ നിന്നുള്ള പ്രശസ്തമായ ‘മുഗാ സിൽക്ക്’ (Muga Silk), മണിപ്പൂരിൽ നിന്നുള്ള ‘ശിരുവി സിൽക്ക്’ (Shirui Silk) എന്നിവ കൊണ്ടുള്ള രണ്ട് മനോഹരമായ സ്റ്റോളുകളാണ് മോദി മെലോണിക്ക് കൈമാറിയത്. നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന് ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പ്രശസ്തമായ ‘മധുബാനി പെയിന്റിംഗ്’ (Madhubani painting) അദ്ദേഹം സമ്മാനിച്ചു. പ്രകൃതിയും ദേവതകളും ദൈനംദിന ജീവിതവുമെല്ലാം അതിമനോഹരമായി വരച്ചുകാട്ടുന്നതാണ് ഈ ചിത്രകല.
ഡച്ച് രാജാവ് വില്യം അലക്സാണ്ടർക്ക് ജയ്പൂരിന്റെ തനത് ശൈലിയിലുള്ള ‘ബ്ലൂ പോട്ടറി’ (Blue Pottery) പാത്രങ്ങളാണ് മോദി നൽകിയത്. ക്വാർട്സ് പൗഡറും ഗ്ലാസും ചേർത്തുള്ള മിശ്രിതത്തിൽ നീലയും വെള്ളയും നിറങ്ങളിൽ തീർക്കുന്ന ജി.ഐ ടാഗുള്ള അത്യപൂർവ്വ കലാരൂപമാണിത്. മാക്സിമ രാജ്ഞിക്ക് ഇന്ത്യൻ ആഭരണ നിർമ്മാണ കലയുടെ പ്രൗഢി വിളിച്ചോതുന്ന ‘മീനാകാരി’, ‘കുന്ദൻ’ കമ്മലുകളാണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. ഓരോ രാജ്യത്തിന്റെയും സാംസ്കാരിക മൂല്യങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ ഉൽപ്പന്നങ്ങളെയും കരകൗശല വിദഗ്ധരെയും ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുക എന്ന ലക്ഷ്യം കൂടിയുണ്ട് മോദിയുടെ ഈ രാജകീയ സമ്മാനങ്ങൾക്ക് പിന്നിൽ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മോദിയുടെ ഈ സമ്മാനവിശേഷങ്ങൾ വലിയ ചർച്ചയായിക്കഴിഞ്ഞു.












