ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, തന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പവും പ്രതിസന്ധിയും നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധവും മകന്റെ വിവാഹവും ഒരേ സമയത്തുവന്നത് “മോശം സമയമാണ്” എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് തുറന്നുസമ്മതിച്ചു.
48 വയസ്സുള്ള ഡൊണാൾഡ് ട്രംപ് ജൂനിയർ ബഹാമസിൽ വെച്ച് ബെറ്റിന ആൻഡേഴ്സണെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ഈ വാരാന്ത്യത്തിലാണ് പ്രസിഡന്റ് ട്രംപ് യുദ്ധത്തിന്റെ പുകിലിലുമാകുന്നത്. താൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് മകന് ആഗ്രഹമുണ്ടെന്നും, ചെറിയൊരു സ്വകാര്യ ചടങ്ങാണ് അതെന്നും ട്രംപ് പറഞ്ഞു. എന്നാൽ പ്രസിഡന്റ് എന്ന നിലയിൽ തനിക്കുള്ള ഉത്തരവാദിത്തങ്ങൾ മകന്റെ സന്തോഷത്തേക്കാൾ വലുതാണെന്ന തിരിച്ചറിവിലാണ് ട്രംപ്.
“മകന് ഞാൻ അവിടെ വരണമെന്ന് ആഗ്രഹമുണ്ട്. ചെറിയൊരു സ്വകാര്യ ചടങ്ങാണ്, പങ്കെടുക്കാൻ ഞാൻ ശ്രമിക്കും. പക്ഷേ ഞാൻ അവനോട് പറഞ്ഞു, ‘ഇതൊരിക്കലും നല്ല സമയമല്ല’. കാരണം എനിക്ക് കൈകാര്യം ചെയ്യാൻ ഇറാനും മറ്റ് പല കാര്യങ്ങളുമുണ്ട്.”
വിവാഹത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ തന്നെ വിമർശിക്കുമെന്നും, പങ്കെടുത്തില്ലെങ്കിൽ അപ്പോഴും വിമർശിക്കുമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. “ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണ്. ഞാൻ പങ്കെടുത്താൽ മാധ്യമങ്ങൾ എന്നെ കൊല്ലും, പങ്കെടുത്തില്ലെങ്കിലും അവർ എന്നെ കൊല്ലും. തീർച്ചയായും ആ ‘ഫേക്ക് ന്യൂസ്’ മാധ്യമങ്ങൾ എന്തായാലും വെറുതെ വിടില്ല,” ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ജൂനിയർ, തന്റെ പിതാവിന്റെ കടുത്ത വലതുപക്ഷ രാഷ്ട്രീയ അജണ്ടകളുടെ വക്താവ് കൂടിയാണ്. പ്രസിഡന്റിനൊപ്പം പല വേദികളിലും എത്താറുള്ള ജൂനിയർ, താൻ ഭാവിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കാം എന്ന് കഴിഞ്ഞ വർഷം സൂചന നൽകിയിരുന്നു. എന്നാൽ നിലവിലെ പ്രസിഡന്റിന്റെ അവസാന ടേം 2029 ജനുവരി വരെയാണ്. പിൻഗാമിയായി ആരെയും ട്രംപ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.









