ന്യൂഡൽഹി : അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ ഏഴരയോടെ സ്വീഡനിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ എത്തിയ അദ്ദേഹം കൊൽക്കത്തയിലാണ് വിമാനമിറങ്ങിയത്. യുഎസ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള മാർക്കോ റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കൊൽക്കത്തയിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം ഉച്ചയോടെ റൂബിയോ ന്യൂഡൽഹിയിലെത്തും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഒരു യുഎസ് വിദേശകാര്യ സെക്രട്ടറി 14 വർഷത്തിന് ശേഷമാണ് കൊൽക്കത്ത നഗരം സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2012-ൽ ഹിലരി ക്ലിന്റനാണ് കൊൽക്കത്തയിലെത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ആദ്യത്തെ യുഎസ് നയതന്ത്ര കാര്യാലയം സ്ഥാപിതമായത് കൊൽക്കത്തയിലാണ്. അതുകൊണ്ടുതന്നെ ഈ സന്ദർശനത്തിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
നാളെ ന്യൂഡൽഹിയിൽ വെച്ച് മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. മെയ് 26-ന് ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റൂബിയോ പങ്കെടുക്കും. നാലുദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനത്തിൽ ആഗ്രയും ജയ്പൂരും അടക്കമുള്ള ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.








