വെടിക്കോപ്പുകളുടെയും ഓട്ടോമേറ്റഡ് യുദ്ധസംവിധാനങ്ങളുടെയും ആഗോള ഹബ്ബായി ഇന്ത്യ മാറണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ സ്വകാര്യ മേഖലയിലെ കമ്പനിയായ നൈബ് ഗ്രൂപ്പിന്റെ ഡിഫൻസ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പ്രതിരോധ ഉൽപ്പാദനത്തിലെ സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്ക്ക് മാത്രമല്ല, സാമ്പത്തിക പ്രതിരോധശേഷിക്കും വികസനത്തിനും അത്യാവശ്യമാണെന്ന് രാജ് നാഥ് സിംഗ് വ്യക്തമാക്കി.
“പ്രതിരോധ രംഗത്തെ ആത്മനിർഭരത യുദ്ധത്തിന് വേണ്ടിയുള്ള ഒരു ആവശ്യം മാത്രമല്ല, അത് സമാധാനത്തിനും വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അനിവാര്യമാണ്. പുതുതായി ഉദ്ഘാടനം ചെയ്ത കോംപ്ലക്സിൽ അത്യാധുനിക ആർട്ടിലറി സംവിധാനങ്ങൾ, മിസൈൽ-ബഹിരാകാശ സാങ്കേതികവിദ്യകൾ, റോക്കറ്റ് സംവിധാനങ്ങൾ, എനർജെറ്റിക് മെറ്റീരിയലുകൾ, സ്വയംഭരണ പ്രതിരോധ പ്ലാറ്റ്‌ഫോമുകൾ എന്നിവ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഇന്ത്യയുടെ ആദ്യത്തെ 300 കിലോമീറ്റർ പരിധിയുള്ള യൂണിവേഴ്സൽ റോക്കറ്റ് ലോഞ്ചിംഗ് സിസ്റ്റമായ ‘സൂര്യാസ്ത്ര’ ഫ്ലാഗ് ഓഫ് ചെയ്യുകയും ഈ സംവിധാനവുമായി ബന്ധിപ്പിച്ച മിസൈൽ കോംപ്ലക്സിന് തറക്കല്ലിടുകയും ചെയ്തു. ഒപ്പം തദ്ദേശീയമായി വികസിപ്പിച്ച ടിഎൻടി പ്ലാന്റ് ടെക്നോളജി, ആർഡിഎക്സ് പ്ലാന്റ് ടെക്നോളജി, പുനരുപയോഗ ഊർജ്ജ ബയോ-കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് എന്നിവയും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. നൈബ് ഗ്രൂപ്പ് ഉപഗ്രഹ അസംബ്ലി രംഗത്ത് ബ്ലാക്ക് സ്കൈ എന്ന കമ്പനിയുമായി ധാരണാപത്രവും കൈമാറി.
മാറിവരുന്ന യുദ്ധതന്ത്രങ്ങളെക്കുറിച്ച് സംസാരിച്ച സിംഗ്, ഭാവിയിലെ സംഘർഷങ്ങൾ സായുധ സേനയുടെ വലിപ്പം കൊണ്ടല്ല, മറിച്ച് വെടിക്കോപ്പുകളിലെയും ഓട്ടോമേഷനിലെയും സാങ്കേതിക മേധാവിത്വം കൊണ്ടായിരിക്കും തീരുമാനിക്കപ്പെടുക എന്ന് പറഞ്ഞു. “ഇതിന്റെ സൂചനകൾ നിലവിലുള്ള റഷ്യ-ഉക്രെയ്ൻ സംഘർഷത്തിലും പശ്ചിമേഷ്യൻ സാഹചര്യങ്ങളിലും കാണാൻ കഴിയും. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യ ഈ കഴിവ് തെളിയിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഒരു മാനുഫാക്ചറിംഗ് പവർഹൗസ് ആക്കി മാറ്റാനുള്ള സ്വകാര്യ മേഖലയുടെ കഴിവ് തിരിച്ചറിഞ്ഞാണ് നരേന്ദ്ര മോദി സർക്കാർ പ്രതിരോധ ഉൽപ്പാദനം സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. “പ്രതിരോധ ഉൽപ്പാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ കുറവായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത് ഏകദേശം 25-30 ശതമാനത്തിൽ എത്തിനിൽക്കുന്നു. വരും വർഷങ്ങളിൽ ഈ വിഹിതം 50 ശതമാനമായി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
എഫ്ഡിഐ മാനദണ്ഡങ്ങൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മോഡൽ, പോസിറ്റീവ് ഇൻഡിജിനൈസേഷൻ ലിസ്റ്റുകൾ, ടെക്നോളജി ഡെവലപ്‌മെന്റ് ഫണ്ട് തുടങ്ങിയ പദ്ധതികളിലൂടെയും പരിഷ്‌കാരങ്ങളിലൂടെയും സർക്കാർ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധങ്ങൾ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി , ഓട്ടോമേഷനും നൂതന സംവിധാനങ്ങളും സൈനികരെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അവരുടെ ശക്തി വർദ്ധിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞു. “സാങ്കേതികവിദ്യയുടെ അടിസ്ഥാന ലക്ഷ്യം സൈനികരുടെ കഴിവ് കുറയ്ക്കുക എന്നതല്ല, മറിച്ച് അത് വർദ്ധിപ്പിക്കുക എന്നതാണ്. അന്തിമ തീരുമാനം എപ്പോഴും മനുഷ്യന്റെ കൈകളിൽ തന്നെയായിരിക്കണം,” അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ വ്യാപാരവും വിതരണ ശൃംഖലകളും, അപൂർവ ധാതുക്കളും ആയുധമാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വിദേശ വിതരണക്കാരെ അമിതമായി ആശ്രയിക്കുന്നതിനെതിരെ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് ശക്തമായ സൈന്യത്തിന്റെയും ആധുനിക പ്രതിരോധ ശേഷിയുടെയും അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു-സ്വകാര്യ മേഖലകളുടെ സംയുക്ത ശ്രമങ്ങളിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇന്ത്യയുടെ വളരുന്ന തദ്ദേശീയ പ്രതിരോധ ശേഷിയുടെയും സായുധ സേനയുടെ വീര്യത്തിന്റെയും ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.












