വരാനിരിക്കുന്ന ബക്രീദ് ആഘോഷങ്ങളിൽ പശുക്കളെ ബലി നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ചില ഈദ്ഗാഹുകൾ തീരുമാനിച്ചതിനെ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു. ഇതിനായി ഈദ് കമ്മിറ്റികൾ മുന്നോട്ടുവരണമെന്നും ഇത്തവണത്തെ ഈദ് ഗോവധമില്ലാത്തതാക്കാൻ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ മാനിച്ചും രാജ്യത്തെ നിയമങ്ങൾ പാലിച്ചും പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കാൻ വിവിധ ഈദ്ഗാഹ് കമ്മിറ്റികൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സ്വമേധയാ ഉള്ള തീരുമാനങ്ങൾ അസമിലെ സാമുദായിക സൗഹാർദ്ദം ശക്തമാക്കാൻ സഹായിക്കുമെന്നും മറ്റ് കമ്മിറ്റികളും ഇത് മാതൃകയാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലിപ്പെരുന്നാളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാതിരിക്കാൻ എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും, പ്രത്യേകിച്ച് സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ, കർശന നിരീക്ഷണം നടത്താൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബലിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തുകയും ചെയ്ത മുൻ എം.എൽ.എ അലി അക്ബർ മിയാനെ ധുബ്രി പോലീസ് അറസ്റ്റ് ചെയ്തു. ‘അസം കന്നുകാലി സംരക്ഷണ നിയമം 2021’ പ്രകാരം കൃത്യമായ അനുമതിയില്ലാതെ കന്നുകാലികളെ അറക്കുന്നതും കടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഹിന്ദുക്കൾ, ജൈനന്മാർ, ബുദ്ധമതക്കാർ , സിഖുകാർ എന്നിവർ താമസിക്കുന്ന പ്രദേശങ്ങളിൽ ഗോവധത്തെ ഈ നിയമം കർശനമായി വിലക്കുന്നു.
ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുക്കൾക്ക് പകരം ആട്, ദുമ്പ തുടങ്ങിയവയെ ബലി നൽകാൻ നിരവധി ഈദ്ഗാഹ് കമ്മിറ്റികൾ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.











