ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 7,500 പേജുള്ള കുറ്റപത്രം ആണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് നിയമസഭാ മന്ദിരമായ വിധാൻ സഭ , സിവിൽ സെക്രട്ടേറിയറ്റ് ആയ ബാപു ഭവൻ എന്നിവയുൾപ്പെടെ നഗരത്തിലെ അതീവ സുരക്ഷാ മേഖലകളിലും ജനത്തിരക്കേറിയ കേന്ദ്രങ്ങളിലും കാർ ബോംബ് സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. 2025 ഓഗസ്റ്റ് 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇവർ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ലഖ്‌നൗവിലെത്തി അതീവ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു. ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ‘അൻസാർ ഗസ്വതുൽ ഹിന്ദ്’ ഭീകരരായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവരാണ് ലഖ്‌നൗവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടത്.
അന്താരാഷ്ട്രതലത്തിൽ ‘മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന ‘ട്രൈഅസെറ്റോൺ ട്രൈപെറോക്സൈഡ്’ എന്ന അതിശക്തമായ സ്ഫോടകവസ്തു ആണ് ഭീകരർ ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നത്. അതേ രീതിയിലുള്ള സ്ഫോടക വസ്തു തന്നെയാണ് ലഖ്‌നൗവിലും ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി ഡോ. മുസമ്മിൽ തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ലഖ്‌നൗവിലെ കെമിക്കൽ കടകളെക്കുറിച്ച് ഓൺലൈനിൽ തിരഞ്ഞിരുന്നതിന്റെ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.









