കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കെതിരായ കേസുകളിൽ സുപ്രീം കോടതി മുന്നോട്ടുവെച്ച ഉപാധികൾ തള്ളി സംഘടന രംഗത്ത്. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കും ആശ്വാസം നൽകുകയും, ക്രിമിനൽ ചരിത്രമുള്ളവരുടെ കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഉപാധികളില്ലാതെ കേന്ദ്ര സർക്കാർ പൂർണ്ണമായും പിൻവലിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
സമരത്തിന് ശേഷം പോലീസും അന്വേഷണ ഏജൻസികളും കേസുകളുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ല. കോടതിയുടെ ഉപാധികൾ ചൂണ്ടിക്കാട്ടി സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും തെരുവിലിറങ്ങുമെന്ന പരോക്ഷ താക്കീതും വക്താവ് നൽകി.












