ടെഹ്റാൻ : ഒരു ഇടവേളയ്ക്ക് ശേഷം ഇറാനിൽ വീണ്ടും വ്യോമാക്രമണം നടത്തി യുഎസ്. ‘സ്വയം പ്രതിരോധ’ ആക്രമണം എന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക സമാധാന ചർച്ചകൾ ഖത്തറിലെ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണ് തെക്കൻ ഇറാനിൽ അമേരിക്കൻ സൈന്യം കടുത്ത വ്യോമാക്രമണം നടത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയാണ് തെക്കൻ ഇറാനിലെ തീരദേശ മേഖലകളിൽ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും കടലിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ബോട്ടുകളുമാണ് തകർത്തത് എന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്. അമേരിക്കൻ സൈന്യത്തിന് നേരെയുള്ള ഭീഷണികൾ ഒഴിവാക്കാൻ നടത്തിയ ‘സ്വയം പ്രതിരോധ ആക്രമണങ്ങൾ’ മാത്രമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
”നിലവിലുള്ള വെടിനിർത്തൽ കാലയളവിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളിൽ നിന്ന് യുഎസ് സൈനികരെ സംരക്ഷിക്കുന്നതിനാണ് ഈ സ്വയംരക്ഷാ ആക്രമണം നടത്തിയത്. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും കടലിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇറാന്റെ ബോട്ടുകളുമായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. കടുത്ത നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് യുഎസ് സെൻട്രൽ കമാൻഡ് സൈന്യത്തെ പ്രതിരോധിക്കുന്നത്,” എന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി.








